ന്യൂഡൽഹി: രാകേഷ് അസ്‌താനയെ ഡൽഹി പൊലീസ് കമ്മിഷണറായി നിയമിച്ചതിനെതിരെ നൽകിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. രണ്ടാഴ്‌ചയ്ക്കുള്ളിൽ മറുപടി നൽകണം.
കഴിഞ്ഞ ജൂലായ് 31ന് വിരമിക്കാൻ നാലു ദിവസം ബാക്കിയിരിക്കെ ഗുജറാത്ത് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ അസ്‌താനയെ ഒരു വർഷത്തേക്ക് ഡൽഹി സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചത് ചട്ടവിരുദ്ധമായാണെന്ന് സെന്റർ ഫോർ പബ്ളിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ ആരോപിക്കുന്നു. ഇതേ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയത് ചോദ്യം ചെയ്താണ് സുപ്രീംകോടതിയെ സമീപിച്ചത്.
സിറ്റി പൊലീസ് കമ്മിഷണർ അടക്കമുള്ള പദവികളിൽ നിയമിക്കുന്നവർക്ക് ചുരുങ്ങിയത് ആറുമാസം സർവീസ് വേണമെന്നും നിയമനത്തിന് യു.പി.എസ്.സി പാനൽ രൂപീകരിക്കണമെന്നുമുള്ള സുപ്രീംകോടതി വിധി പാലിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു. രണ്ടുവർഷ കാലാവധിയെന്ന നിബന്ധനയും പാലിച്ചില്ലെന്ന് ഹർജിയിലുണ്ട്.
കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിൽ കേന്ദ്രസർക്കാരിന് പ്രത്യേക സാഹചര്യങ്ങളും അനുഭവസമ്പത്തുള്ള വ്യക്തികളെയും പരിഗണിക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതി ഹർജി തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |