ന്യൂഡൽഹി: ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം ഇടിപ്പിച്ച് കൊല ചെയ്ത കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയിൽ പത്ത് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച് അലഹബാദ് ഹൈക്കോടതി. ഇരു വിഭാഗത്തിൻ്റെയും വാദം കേട്ട ശേഷം കേസിലെ മുഴുവൻ സാക്ഷി മൊഴികളും ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് കരുണേഷ് സിംഗ് പവാറിൻ്റെ സിംഗിൾ ബെഞ്ചിന്റേതാണ് നിർദ്ദേശം.
ലഖിംപൂർ ഖേരി കൂട്ടക്കൊലക്കേസിൽ ആശിഷ് മിശ്രയുടെ പങ്ക് തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. എന്നാൽ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടക്കുകയണെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.
സുപ്രീംകോടതി നിർദ്ദേശപ്രകാരം മുതിർന്ന ഐ.പി.എസ് ഓഫീസർമാരായ ഷിരോദ്ക്കർ, ദീപീന്ദർ സിംഗ്, പത്മജ ചൗഹാൻ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു.
നവം.15 ന് ലഖിംപൂർ ഖേരി ജില്ലാ സെഷൻസ് കോടതി ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |