ന്യൂഡൽഹി: പുതിയ രാഷ്ട്രീയ പാർട്ടിയുണ്ടാക്കാൻ താനില്ലെന്നും എന്നാൽ രാഷ്ട്രീയത്തിൽ ഇനി എന്ത് സംഭവിക്കുമെന്ന് പറയാൻ കഴിയില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. എപ്പോൾ മരിക്കുമെന്ന് പറയാൻ കഴിയാത്തത് പോലെയാണ് രാഷ്ട്രീയത്തിൽ ഇനി എന്ത് സംഭവിക്കുമെന്നതും. ജമ്മു കാശ്മീരിന് പ്രത്യേക പദവിയും സംസ്ഥാന പദവിയും നഷ്ടമായതിന് ശേഷം നിലച്ചുപോയ രാഷട്രീയ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനായാണ് സംസ്ഥാനത്ത് റാലികൾ സംഘടിപ്പിക്കുന്നത്. 40 വർഷം മുമ്പുണ്ടായിരുന്ന അതേ ഊർജ്ജം തനിക്ക് ഇപ്പോഴുമുണ്ട്. ഒരു ദിവസം 16 റാലികൾ വരെ സംഘടിപ്പിക്കാനായത് അതുകൊണ്ടാണ്. പാർട്ടിയിൽ ഒരു തെറ്റ് ചൂണ്ടിക്കാണിക്കാൻ ഇന്ന് കഴിയില്ല. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് വിമർശനത്തിന് സ്ഥാനമുണ്ടായിരുന്നു. ഇന്ന് നേതൃത്വം വിമർശനത്തെ അപമാനകരമായി കാണുകയാണ്. ഒരു പക്ഷേ ഇന്ദിരയും രാജീവും എനിക്ക് അമിതസ്വാതന്ത്ര്യം നൽകിയിട്ടുണ്ടാവാം.
രാജീവ് രാഷ്ട്രീയത്തിൽ വന്നപ്പോൾ തന്നെയും രാജീവിനെയും ഒന്നിച്ചിരുത്തി ഇന്ദിര പറഞ്ഞു. ഗുലാംനബി ഒരു പക്ഷേ എന്നെ പോലും തള്ളിപ്പറഞ്ഞേക്കാം. എന്നാൽ അതൊക്കെ പാർട്ടിയുടെ നന്മയ്ക്ക് വേണ്ടിയാണ്. ആരും നേതൃത്വത്തെ വെല്ലുവിളിക്കുന്നതല്ല. താൻ രാഷ്ട്രീയം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നതാണെന്നും എന്നാൽ ലക്ഷക്കണക്കിന് വരുന്ന അനുയായികൾക്ക് വേണ്ടി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |