മൈസൂർ: നീലപ്പരവതാനി വിരിച്ചത് പോലെ, പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂത്തിറങ്ങുന്ന നീലക്കുറിഞ്ഞിപ്പൂക്കളൊന്ന് കാണാൻ, ആ വിസ്മയ ദൃശ്യം ആവോളം നുകരാൻ കാത്തിരിക്കുന്നവരേറെയാണ്. പ്രകൃതിയുടെ വർണ വിസ്മയം ഇപ്പോഴിതാ കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ ഹാനൂർ താലൂക്കിലുള്ള ബിലിഗിരി രംഗനാഥസ്വാമി ടെംപിൾ ( ബി.ആർ.ടി ) ടൈഗർ റിസർവിൽ കാണാനാകും.
കടുവാ സംരക്ഷണ കേന്ദ്രമായതിനാൽ ഇവിടുത്തെ മലനിരകളിൽ പൂത്തുനിൽക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളെ കാണാൻ പൊതുജനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പർപ്പിൾ കലർന്ന നീല നിറത്തോട് കൂടിയ കുറിഞ്ഞിപ്പൂക്കൾ കൂട്ടത്തോടെ വിരിഞ്ഞു നിൽക്കുന്നതിന്റെ ചിത്രങ്ങൾ ബി.ആർ.ടി കടുവ സംരക്ഷണ കേന്ദ്രം അധികൃതർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. നേരത്തെ ചിക്കമംഗളൂരു ജില്ലയിലെ കുടക്, ബാബാ ബുദ്ധൻഗിരി മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തിരുന്നു. ആയിരക്കണക്കിന് സഞ്ചാരികളാണ് ഈ മനോഹര കാഴ്ച കാണാൻ ഇവിടേക്കെത്തിയിരുന്നത്.
ഏകദേശം 146 ഇനങ്ങളിൽപ്പെട്ട നീലക്കുറിഞ്ഞി പൂക്കൾ ഇന്ത്യയിലുണ്ടെന്നും ഇവ ദക്ഷിണേന്ത്യയിലെ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ പശ്ചിമഘട്ട മേഖലകളിൽ വ്യാപിച്ചുകിടക്കുന്നതായും കടുവാ സംരക്ഷണ കേന്ദ്രം അധികൃതർ പറയുന്നു. ഇതിൽ നീലക്കുറിഞ്ഞി ഉൾപ്പെടെ 40 ലേറെ ജെനുസുകൾ കേരളത്തിലുണ്ട്. 30 മുതൽ 60 സെന്റീമീറ്റർ ഉയരത്തിൽ വരെ വളരുന്ന നീലകുറിഞ്ഞിച്ചെടികൾ അതിന്റെ ആയുസിൽ ഒരിക്കലാണ് പൂക്കുന്നത്. 12 വർഷത്തിലൊരിക്കലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |