ന്യൂഡൽഹി: ദുർബലരായ സാക്ഷികൾക്ക് മൊഴി നൽകാൻ ജില്ലകൾ കേന്ദ്രീകരിച്ച് രണ്ട് മാസത്തിനകം പ്രത്യേക കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ഹൈക്കോടതികൾക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി. ദുർബലരായ സാക്ഷികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നിർദ്ദേശം. ദുർബലരായ സാക്ഷികളെ കുറിച്ച് ഡൽഹി ഹൈക്കോടതി പുറത്തിറക്കിയ മാർഗ്ഗരേഖ പുതുക്കിയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
മൊഴി നൽകൽ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ചെലവും കേന്ദ്രങ്ങളിൽ എത്ര ജീവനക്കാർ വേണ്ടി വരുമെന്നും ഹൈക്കോടതികൾ അറിയിക്കണം. സംസ്ഥാന സർക്കാർ ഇതിനാവശ്യമായ ഫണ്ട് അനുവദിക്കണം. ഒരു നോഡൽ ഓഫീസറെ നിയമിക്കണം.
കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് സംബന്ധിച്ച് രാജ്യവ്യാപകമായ പരിശീലന പദ്ധതിക്ക് രൂപം നൽകാൻ ജമ്മു കാശ്മീർ മുൻ ചീഫ് ജസ്റ്റിസ് ഗീതാ മിത്തലിനെ സുപ്രീം കോടതി ചുമതലപ്പെടുത്തി. ഇവരെ സഹായിക്കാനും സൗകര്യങ്ങൾ നൽകാനും കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം നോഡൽ ഓഫീസറെ നിയമിക്കാനും കോടതി ഉത്തരവിട്ടു.
കുട്ടികൾ, ലൈംഗിക പീഡന, പ്രകൃതി വിരുദ്ധ പീഡന കേസുകളിലെ ഇരകൾ, മാനസിക വെല്ലുവിളി നേരിടുന്നവർ, ഭിന്നശേഷിക്കാർ, വൻ ഭീഷണി നേരിടുന്ന സാക്ഷികൾ എന്നിവരെല്ലാം ദുർബലരായ സാക്ഷികളിൽ പെടുമെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |