ന്യൂഡൽഹി: കൊവിഡും റഷ്യൻ അധിനിവേശവും കാരണം വിദേശത്തെ മെഡിക്കൽ ബിരുദ പഠനത്തിനിടെ നാട്ടിലേക്ക് മടങ്ങേണ്ടിവന്ന വിദ്യാർത്ഥികൾക്ക് പഠനത്തിന്റെ ഭാഗമായ ഇന്റേൺഷിപ്പ് ഇന്ത്യയിൽ ചെയ്യാൻ നാഷണൽ മെഡിക്കൽ കമ്മിഷൻ അനുമതി നൽകി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുള്ള താല്ക്കാലിക സംവിധാനമാണിത്.
കൊവിഡ് നിയന്ത്രണം കാരണം ചൈനയിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്തവർക്കും റഷ്യയുടെ ആക്രമണം കാരണം യുക്രെയിനിൽ നിന്ന് തിരിച്ചുവന്നവർക്കും ഇത് വലിയ ആശ്വാസമാകും. ഇവർ ചട്ടപ്രകാരം ഇന്ത്യയിൽ നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് എക്സാമിനേഷനും (എഫ്.എം.ജി.ഇ) പാസാവണം. ഇന്ത്യയിലെ മെഡിക്കൽ കോളേജ് ആശുപത്രികളിലും മെഡിക്കൽ കോളേജുകളോട് ചേർന്ന ആശുപത്രികളിലുമാണ് ഇന്റേൺഷിപ്പിന് അവസരം ഒരുക്കുന്നത്.
വിദേശത്ത് ഇന്റേൺഷിപ്പ് പൂർത്തിയാക്കി വരുന്ന വിദ്യാർത്ഥികൾ ഇന്ത്യയിലും ഒരു വർഷം ഇന്റേൺഷിപ്പ് ചെയ്യണമെന്ന ചട്ടം നിലവിൽ വന്ന 2021 നവംബറിൽ 18ന് മുൻപ് മെഡിക്കൽ ബിരുദമോ തത്തുല്ല്യ യോഗ്യതയോ നേടിയവർക്കും അതേ കാലളവിൽ കോഴ്സിനു ചേർന്നവർക്കുമാണ് ഇളവ് ബാധകം. ഉത്തരവു പ്രകാരം വിദേശത്ത് ചെയ്യേണ്ട ഇന്റേൺഷിപ്പിനു പകരമായി ഇവിടെ അത് ചെയ്യുമ്പോൾ നിലവിലുള്ള ഇന്ത്യയിലെ ഇന്റേൺഷിപ്പ് ഒഴിവാകും. വിദേശത്ത് ഇന്റേൺഷിപ്പ് നേടിയർ നാട്ടിലെത്തിയ ശേഷം വീണ്ടും ഇന്റേൺഷിപ്പ് ചെയ്യണമെന്നത് സംബന്ധിച്ച് നേരത്തെതന്നെ കേസുകളുണ്ട്.
രേഖകൾ മെഡി. കൗൺസിലിന് നൽകണം
ക്ളിനിക്കൽ പ്രായോഗിക പരിശീലനം വേണം
കൊവിഡ് നിയന്ത്രണം കാരണം ചൈനയിലേക്ക് മടങ്ങാനാകാത്ത മെഡിക്കൽ വിദ്യാർത്ഥികൾക്ക് തീയറിക്കൊപ്പം നൽകേണ്ട ക്ളിനിക്കൽ പ്രായോഗിക പരിശീലനത്തിന് ഇന്ത്യയിൽ അവസരം നൽകണമെന്ന് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്‌സ് പാരന്റ്സ് അസോസിയേഷൻ വീണ്ടും ആവശ്യപ്പെട്ടു.
ഇതിനായി നൽകിയ അപേക്ഷ ഇന്ത്യൻ മെഡിക്കൻ കമ്മിഷൻ പരിഗണിച്ചില്ലെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ഹുസൈൻ കൂരിമണ്ണിൽ പറഞ്ഞു. കേരളത്തിൽ അവസരമൊരുക്കാമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞെങ്കിലും ചൈനീസ് സർവകലാശാലകളിൽ നിന്ന് അനുമതി ലഭിക്കണം. മെഡിക്കൻ കമ്മിഷൻ ഇടപെട്ടാലേ അതു സാധ്യമാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |