ആപ്പ് എം.എൽ.എമാർ അഹങ്കാരികളാകരുത്
ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനി ഭഗത്‌സിംഗിന്റെ ജന്മഗ്രാമമായ ഖത്കർ കലാനിലെ പ്രൗഢ ഗംഭീരമായ ചടങ്ങിൽ, നാലു ലക്ഷത്തോളം ജനങ്ങളെ സാക്ഷിയാക്കി പഞ്ചാബിലെ ആദ്യ ആംആദ്മി പാർട്ടി മുഖ്യമന്ത്രിയായി ഭഗവന്ത് സിംഗ് മാൻ സത്യപ്രതിജ്ഞ ചെയ്തു. മഞ്ഞ നിറത്തിലുള്ള തലപ്പാവും വെള്ള കുർത്തിയും നീലക്കോട്ടും ധരിച്ചെത്തിയ ഭഗവന്തിനെ, ഇൻക്വിലാബ് സിന്ദാബാദ് വിളിച്ചാണ് അണികൾ വരവേറ്റത്.
ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചാബി ഭാഷയിലായിരുന്നു സത്യപ്രതിജ്ഞ.
എ.എ.പി എം.എൽ.എമാർ ഒരിക്കലും അഹങ്കാരികളാകരുതെന്ന് മുഖ്യമന്ത്രി ഭഗവന്ത് പറഞ്ഞു.
'നമുക്ക് വോട്ട് ചെയ്യാത്തവരെയും നമ്മൾ ബഹുമാനിക്കണം. തൊഴിലില്ലായ്മ, അഴിമതി, കർഷകരുടെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിന് സർക്കാർ മുൻഗണന നൽകും. ഇന്ന് മുതൽ ജോലി ആരംഭിക്കും. ഒരു ദിവസം പോലും പാഴാക്കില്ല. ഡൽഹി സർക്കാർ ചെയ്തത് പോലെ സർക്കാർ സ്കൂളുകളുടെയും ആശുപത്രികളുടെയും നിലവാരം മെച്ചപ്പെടുത്തും. പഞ്ചാബിലെ ജനങ്ങളോടും അരവിന്ദ് കെജ്‌രിവാളിനോടും ഞാൻ നന്ദി പറയുന്നു.'- മാൻ പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ ചടങ്ങിൽ പ്രത്യേക ക്ഷണിതാവായിരുന്നു.
50 ഏക്കറിൽ ഒരുക്കിയിരുന്ന വേദിയും സദസും രാവിലെ 9 മണിയോടെ പാർട്ടി പ്രവർത്തകരെ കൊണ്ട് നിറഞ്ഞിരുന്നു.
കെജ്‌രിവാൾ അടക്കം വേദിയിലെത്താൻ വൈകിയതിനെ തുടർന്ന് 12.30ന് നടക്കേണ്ടിയിരുന്ന ചടങ്ങ് 1.25 നാണ് തുടങ്ങിയത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ, എ.എ.പി പഞ്ചാബിന്റെ ചുമതലയുള്ള ജർണയിൽ സിംഗ്, രാഘവ് ഛദ്ദ തുടങ്ങിയവരും പങ്കെടുത്തു. ഭഗവന്ത് സിംഗിന്റെ മക്കളായ സീരത്തും ദിൽഷാനും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ യു.എസിൽ നിന്നെത്തി. ഭഗവന്ത് സിംഗിന്റെ വിജയത്തിനായി എന്നും പ്രാർത്ഥിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്ന് യു.എസിലുള്ള അദ്ദേഹത്തിന്റെ മുൻഭാര്യ ഇന്ദർപ്രീത് കൗർ പ്രതികരിച്ചു. 2015 ലാണ് ഇരുവരും വിവാഹമോചിതരായത്.
പഞ്ചാബിനെ സംബന്ധിച്ചിടത്തോളം ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. നാമെല്ലാം ഒത്തൊരുമിച്ച് നമ്മുടെ നാടിനെ സമൃദ്ധമായ പഞ്ചാബാക്കി മാറ്റാൻ ഇന്ന് പ്രതിജ്ഞയടുക്കാം.
-അരവിന്ദ് കെജ്‌രിവാളിന്റെ ട്വീറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |