മുംബയ്: മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ ആവശ്യപ്പെട്ടതിനെ തുടർന്നുള്ള വിവാദം കത്തി നിൽക്കെ,
ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നതിന് മുൻകൂർ അനുമതി വേണമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. വിഷയത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് ഉടൻ ഉത്തരവിറക്കും. എല്ലാ പൊലീസ് കമ്മിഷണർമാർക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകും. കഴിഞ്ഞ ദിവസം നാസികിൽ എല്ലാ ആരാധനാലയങ്ങളും ഉച്ചഭാഷിണികൾക്ക് അനുമതി നേടണമെന്ന് കമ്മിഷണർ നിർദ്ദേശിച്ചിരുന്നു. മേയ് മൂന്നിന് ശേഷം അനുമതിയില്ലാത്ത ഉച്ചഭാഷിണികൾ പൊലീസ് നീക്കം ചെയ്യും.
അനുമതി നൽകിയിട്ടുള്ളതിൽ കൂടുതൽ ശബ്‌ദത്തിൽ എവിടെയെങ്കിലും ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചാൽ പൊലീസ് അന്വേഷണം നടത്തി നടപടിയെടുക്കും.
ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ മുസ്ലിം പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ പ്രക്ഷേപണം ചെയ്യുമെന്ന രാജ് താക്കറെയുടെ ഭീഷണിയോട് മഹാരാഷ്ട്ര സർക്കാർ ശക്തമായി പ്രതികരിച്ചിരുന്നു.
സംസ്ഥാനത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. അമ്പലത്തിൽ നിന്നോ പള്ളികളിൽ നിന്നോ ഉച്ചഭാഷിണികൾ നീക്കംചെയ്യില്ലെന്ന് വ്യക്തമാക്കിയ ആഭ്യന്തരമന്ത്രി ദിലിപ് വൽസേ, ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കുമെന്നും പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |