ന്യൂഡൽഹി: കൊവിഡ് കാലത്ത് പരോളിൽ ഇറങ്ങിയവർ ആവശ്യത്തിന് അവധി ആസ്വദിച്ചതായും ഇനി ജയിലുകളിലേക്ക് മടങ്ങി പോകാൻ തയ്യാറാകണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച ഹർജികളിൽ അടുത്ത വെള്ളിയാഴ്ച ഉത്തരവിറക്കും.
കൊവിഡ് കാലത്ത് അനുവദിച്ച പരോൾ നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ടി.പി. കൊലക്കേസിലെ പ്രതികൾ ഉൾപ്പെടെ നൽകിയ ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് എൽ. നാഗേശ്വർ റാവു, ജസ്റ്റിസ് ബി.ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ കേരളത്തിൽ കൊവിഡ് ഭീഷണി ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ടി.പി കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി.കെ. രജീഷ്, കെ.സി. രാമചന്ദ്രൻ എന്നിവരുൾപ്പെടെ വിവിധ കേസുകളിലെ പ്രതികളാണ് തങ്ങളുടെ പരോൾ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് തടവ് പുള്ളികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദീപക് പ്രകാശ് ആവശ്യപ്പെട്ടെങ്കിലും 29ന് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. മറ്റ് ചില തടവ് പുള്ളികൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ വി.ചിദംബരേഷും ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ പി.വി. സുരേന്ദ്രനാഥ്, സ്റ്റാന്റിംഗ് കോൺസൽ നിഷേരാജൻ ഷൊങ്കാർ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |