ന്യൂഡൽഹി:വർഗീയ വിദ്വേഷം പ്രചരിപ്പിച്ചതിന്റെ പേരിൽ പഞ്ചാബ് പൊലീസ് ഡൽഹിയിൽ വന്ന് അറസ്റ്റ് ചെയ്‌ത ഡൽഹി ബി.ജെ.പി നേതാവ് തേജീന്ദർ പാൽ ബാഗയെ ഹരിയാന പൊലീസ് സിനിമാ സ്റ്റൈലിൽ മോചിപ്പിച്ച് ഡൽഹി പൊലീസിന് കൈമാറി. ഇതിനെതിരായ പഞ്ചാബ് പൊലീസിന്റെ ഹർജിയിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇന്ന് വാദം കേൾക്കും.
പഞ്ചാബും ഡൽഹിയും ഭരിക്കുന്ന ആംആദ്‌മിയും, കേന്ദ്രവും ഹരിയാനയും ഭരിക്കുന്ന ബി.ജെ.പിയും തമ്മിലുള്ള രാഷ്‌ട്രീയപ്പോരാണ് ആക്‌ഷൻ സിനിമകളെ വെല്ലുന്ന സംഭവങ്ങളിലേക്ക് നയിച്ചത്. പഞ്ചാബ്, ഡൽഹി, ഹരിയാന, പൊലീസ് സേനകളാണ് ഉദ്വേഗ മുഹൂർത്തങ്ങൾ സൃഷ്‌ടിച്ചത്
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് വധഭീഷണി ഉയർത്തിയതിനും, പഞ്ചാബിൽ വർഗ്ഗീയ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്ന അഭിമുഖവും പ്രസ്‌താവനകളും സോഷ്യൽ മീഡിയ പ്രചാരണവും നടത്തിയതിനും ആം ആദ്മി നേതാവ് സണ്ണി അലുവാലിയയുടെ പരാതിയിൽ ബാഗയ്‌ക്കെതിരെ പഞ്ചാബിലെ മൊഹാലിയിൽ കേസെടുത്തിരുന്നു. ഹാജരാകാൻ അഞ്ചു തവണ നോട്ടീസ് നൽകിയിട്ടും പ്രതികരിച്ചിരുന്നില്ല.
നാടകീയ സംഭവങ്ങൾ
ഇന്നലെ രാവിലെ 15 അംഗ പഞ്ചാബ് പൊലീസ് സംഘം ഡൽഹിയിലെ വസതിയിലെത്തി ബാഗയെ അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കാനായി മൊഹാലിയിലേക്ക്
ബാഗയെ തട്ടിക്കൊണ്ടുപോയെന്ന് ബി.ജെ.പി നേതാവ് ആദേശ് ഗുപ്‌ത ജനക്‌പുരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
സംഘത്തെ തടയാൻ രോഹിണി കോടതിയുടെ സെർച്ച് വാറന്റുണ്ടെന്ന് ഡൽഹി പൊലീസ് ഹരിയാന പൊലീസിനെ അറിയിച്ചു.
ബാഗയെ മോചിപ്പിക്കാൻ ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് നിർദ്ദേശിച്ചു.
ബാഗയുമായി പോയ പഞ്ചാബ് പൊലീസിനെ ഹരിയാനയിലെ മസാനയിൽ ഹരിയാന പൊലീസ് തടഞ്ഞു.
ഡൽഹി പൊലീസ് പറഞ്ഞിട്ടാണ് തടഞ്ഞതെന്ന് കുരുക്ഷേത്ര എസ്.പി
പഞ്ചാബ് പൊലീസിന്റെ എതിർപ്പ് തള്ളി ബാഗയെ തനേസർ സദർ സ്റ്റേഷനിലെത്തിച്ചു.
വൈകിട്ട് മൂന്നിന് കുരുക്ഷേത്രയിലെത്തിയ ഡൽഹി പൊലീസ് ബാഗയുമായി മടങ്ങി.
ബാഗയെ പിന്നീട് ഗുരുഗ്രാം കോടതിയിലെ ജഡ്‌ജിക്കു മുന്നിൽ ഹാജരാക്കി.
തങ്ങളുടെ പരിധിയിൽ വന്നുള്ള അറസ്റ്റ് മുൻകൂട്ടി അറിയിച്ചില്ലെന്ന് ഡൽഹി പൊലീസ്
രാഷ്‌ട്രീയപ്പോരും
ആംആദ്‌മി പാർട്ടി രാഷ്‌ട്രീയ പകപോക്കലിന് പൊലീസിനെ ഉപയോഗിച്ചെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. കേജ്‌രിവാളിന്റെ രാഷ്‌ട്രീയ പകപോക്കലിന് പഞ്ചാബ് പൊലീസിനെ വിട്ടുകൊടുത്ത മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ മറുപടി പറയണമെന്ന് അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ.
സ്റ്റേ ഇല്ല
പഞ്ചാബ് പൊലീസ് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ ഹരിയാന പൊലീസിന്റെ നടപടി സ്റ്റേ ചെയ്‌തില്ല. ബാഗയുടെ അറസ്റ്റിനെതിരെ ബി.ജെ.പിക്കാർ ഡൽഹി ആംആദ്‌മി ഒാഫീസിന് മുന്നിൽ പ്രതിഷേധിച്ചു.
രാഹുൽ ഗാന്ധിക്കെതിരായ നിശാപാർട്ടി പോസ്റ്റ് ഇട്ടത് തേജീന്ദർ ബാഗയാണ്.
2011ൽ സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെ ബാഗയുടെ നേതൃത്വത്തിൽ ആക്രമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |