ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ഇരുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീയടക്കം ഏഴു മരണം. ഇന്നലെ പുലർച്ചെ നാലിനും അഞ്ചിനുമിടയിലാണ് വിജയനഗറിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. 11 പേർ പൊള്ളലേറ്റ് ചികിത്സയിലാണ്. 9 പേരെ പൊലീസും അഗ്നിശമനസേനയും ചേർന്ന് രക്ഷപ്പെടുത്തി. അഞ്ച് പേർ സംഭവസ്ഥലത്ത് വച്ചും രണ്ട് പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. അഞ്ചുപേർ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് വിജയ് നഗർ പൊലീസ് ഇൻസ്പെക്ടർ തെസീബ് ക്വസി പറഞ്ഞു.
ഇടുങ്ങിയ പ്രദേശത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. മൂന്നു മണിക്കൂറോളമെടുത്താണ് തീയണച്ചത്. കെട്ടിടത്തിന്റെ പാർക്കിംഗ് എരിയയിൽ ഉണ്ടായിരുന്ന വാഹനങ്ങളും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കെട്ടിടത്തിന്റെ ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തു.
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം വീതം നഷ്ടപരിഹാരം നൽകുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |