ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിർഭർ ഭാരത് പദ്ധതിക്ക് കീഴിൽ വ്യോമസേനയ്‌ക്കായി 114 അത്യാധുനിക വിമാനങ്ങൾ ലഭ്യമാക്കാൻ വിദേശ യുദ്ധവിമാന കമ്പനികളുമായി ചർച്ച തുടങ്ങി. ഇതിൽ 96 വിമാനങ്ങൾ പൂർണമായി ഇന്ത്യയിൽ നിർമ്മിക്കും. 18 എണ്ണം ഇറക്കുമതി ചെയ്യും.
പ്രമുഖ യുദ്ധവിമാന കമ്പനികളായ ലോക്ക്ഹീഡ് മാർട്ടിൻ, മിഗ്, ദസോ ഏവിയേഷൻ, സാബ്, ഇർക്കുട്ട് കോർപ്പറേഷൻ തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇന്ത്യൻ കമ്പനികൾ സംയുക്ത പങ്കാളികളാകും.
ആദ്യത്തെ 18 വിമാനങ്ങൾ ഇറക്കുമതി ചെയ്യും. തുടർന്ന് 36 എണ്ണം ഇവിടെ നിർമ്മിക്കും. ഇവയുടെ വില വിദേശ കറൻസിയായും ഇന്ത്യൻ കറൻസിയായും നൽകും. അവസാനത്തെ 60 വിമാനങ്ങൾ കരാറിൽ പങ്കാളിയാകുന്ന ഇന്ത്യൻ കമ്പനിയാകും നിർമ്മിക്കുക. 'മേക്ക് ഇൻ ഇന്ത്യ ആശയം' നടപ്പാക്കാൻ ഇതിന്റെ വില പൂർണമായും ഇന്ത്യൻ കറൻസിയിൽ നൽകും.
വ്യോമസേനയുടെ കൈവശമുള്ള മിഗ് വിമാനങ്ങൾ അടക്കം കാലപ്പഴക്കം വന്നവയാണ്. ചൈന, പാകിസ്ഥാൻ അതിർത്തികളിൽ നിന്നുള്ള ഭീഷണി ചെറുക്കാൻ വിവിധോദ്ദേശ അത്യാധുനിക വിമാനങ്ങൾ അനിവാര്യമാണ്. ഫ്രാൻസിൽ നിന്ന് ഇറക്കുമതി ചെയ്‌ത 36 റഫാൽ വിമാനങ്ങൾ ലഡാക്ക് അതിർത്തിയിലെ ചൈനീസ് ഭീഷണി നേരിടാൻ സഹായമായിരുന്നു. ഇവയ്‌ക്ക് പുറമെ 83 എൽ.ഡി.എ എം.കെ 1എ വിമാനങ്ങൾക്കും ഒാർഡർ നൽകിയിട്ടുണ്ടെങ്കിലും അഞ്ചാം തലമുറ അത്യാധുനിക യുദ്ധ വിമാനങ്ങൾ ആവശ്യമാണെന്നാണ് സേനയുടെ വിലയിരുത്തൽ. അറ്റകുറ്റപ്പണികൾക്കായി വലിയ ചെലവ് ആവശ്യമില്ലാത്ത കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുന്ന വിമാനങ്ങളാണ് വാങ്ങുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |