ന്യൂഡൽഹി: മൺസൂൺ സമ്മേളനത്തിന്റെ മൂന്നാം ദിവസവും പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികൾ തടസ്സപ്പെട്ടു. നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി ചുമത്തിയതിനെതിരെയും അഗ്‌നിപഥ് പദ്ധതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. രാവിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ പാൽ, തൈര്, അരി, ആട്ട തുടങ്ങിയവയുമായി പ്രതീകാത്മക ധർണ നടത്തിയ ശേഷമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം രാജ്യസഭയിലും ലോക്‌സഭയിലും പ്രതിഷേധം തുടങ്ങിയത്. പാൽക്കവറും സാധനങ്ങളും കയ്യിലേന്തിയും 'ഗബ്ബർ സിംഗ് ടാക്‌സ്-ജി.എസ്.ടി പിൻവലിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ളക്കാർഡുകളും വഹിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. രാജ്യസഭയിൽ പി.ടി. ഉഷയുടെ സത്യപ്രതിജ്ഞയ്‌ക്കും കമ്മിറ്റി റിപ്പോർട്ടുകളുടെ അവതരണത്തിനും ശേഷം ചോദ്യോത്തര വേള തുടങ്ങാൻ അനുവദിക്കാതെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. തുടർന്ന് രണ്ടുമണിവരെ നിറുത്തിവച്ച സഭ വീണ്ടും ചേർന്നപ്പോഴും ബഹളം ആവർത്തിച്ചതിനെ തുടർന്ന് ഇന്നത്തേക്ക് പിരിഞ്ഞു. മറ്റു നടപടികൾ നിറുത്തിവച്ച് വിലക്കയറ്റം ചർച്ച ചെയ്യണമെന്ന ആവശ്യം സ്‌പീക്കർ ഒാം ബിർള നിരാകരിച്ചതോടെ ലോക്‌സഭയിലും സമാനമായ പ്രതിഷേധം അരങ്ങേറി. വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷാംഗങ്ങൾ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്‌പീക്കർ തള്ളിയിരുന്നു. പാൽക്കവറും തൈരും മറ്റുമായി സഭയിൽ പ്രതിഷേധിച്ചത് സഭയോടുള്ള അവഹേളനമാണെന്ന് സ്‌പീക്കർ പറഞ്ഞു. ജനങ്ങൾ സഭയിൽ ചർച്ചകളാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹളത്തെ തുടർന്ന് രണ്ടു തവണ നിറുത്തിവച്ച ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |