ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർ ഡൽഹി ഒാഫീസിൽ രണ്ടുമണിക്കൂറോളം ചോദ്യം ചെയ്‌തു. കൂടുതൽ ചോദ്യം ചെയ്യലിനായി 25ന് ഹാജരാകാൻ നോട്ടീസ് നൽകി. അതിനിടെ ഇഡി നടപടിക്കെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധം പലയിടത്തും സംഘർഷത്തിൽ കലാശിച്ചു. 11.45ന് സോണിയ ഇഡി ഒാഫീസിലേക്ക് പോകാനിറങ്ങിയപ്പോൾ വാഹനത്തിനുമുന്നിൽ തടിച്ചുകൂടിയ പ്രവർത്തകരെ നീക്കാൻ പൊലീസിനു ബലം പ്രയോഗിക്കേണ്ടിവന്നു.
മകൻ രാഹുൽ ഗാന്ധി, മകൾ പ്രിയങ്കാഗാന്ധി എന്നിവർക്കൊപ്പം ഉച്ചയ്‌ക്ക് 12മണിയോടെയാണ് സോണിയ ഇഡി ഒാഫീസിലെത്തിയത്. ഇരുവരെയും പുറത്തിരുത്തിയശേഷം വനിത അഡിഷണൽ ഡയറക്‌ടർ അടക്കം അഞ്ച് ഒാഫീസർമാർ സോണിയയെ ചോദ്യം ചെയ്‌തു. നാഷണൽ ഹെറാൾഡ് ഏറ്റെടുത്ത യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഒാഹരി വിവരങ്ങൾ സംബന്ധിച്ച 50 ചോദ്യങ്ങളാണ് ചോദിച്ചത്. നേരത്തെ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്‌തപ്പോൾ വ്യക്തത ലഭിക്കാതിരുന്ന കാര്യങ്ങളായിരുന്നു പലതും. കൊവിഡ് മുക്തയായ സോണിയയ്‌ക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് ചോദ്യം ചെയ്യൽ രണ്ടുമണിക്കൂറിൽ ഒതുക്കിയത്.
പാർലമെന്റിൽ മറ്റ് പ്രതിപക്ഷ പാർട്ടികളുമായി ചേർന്നാണ് കോൺഗ്രസ് പ്രതിഷേധിച്ചത്. രാവിലെ കോൺഗ്രസ് വിളിച്ച യോഗത്തിൽ പങ്കെടുത്ത 13 പ്രതിപക്ഷ കക്ഷികൾ പിന്തുണ വാഗ്‌ദാനം ചെയ്‌തിരുന്നു. ഡൽഹി മന്ത്രി സത്യേന്ദ്ര ജെയിൻ ഇഡി നടപടി നേരിടുന്നതിനാൽ ആംആദ്‌മിപാർട്ടി കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം ശൂന്യവേളയിൽ ഉന്നയിച്ചു. സോണിയയുടെ ചിത്രം പതിച്ച സത്യമേവ ജയതേ എന്നെഴുതിയ പ്ളക്കാർഡുകളുമായാണ് കോൺഗ്രസ് അംഗങ്ങൾ ലോക്‌സഭയിലും രാജ്യസഭയിലും എത്തിയത്. ലോക്‌സഭയിൽ യു.ഡി.എഫ് എം.പിമാർ വാക്കൗട്ട് നടത്തി. ഡൽഹിയിലും തിരുവനന്തപുരത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻതടഞ്ഞ് പ്രതിഷേധിച്ചു.
കഴിഞ്ഞമാസം അഞ്ചുതവണയായി 53 മണിക്കൂറാണ് ഇൗ കേസിൽ രാഹുൽഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത്.
നാഷണൽ ഹെറാൾഡ് കേസ്
കോൺഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡ് 2008ൽ 90 കോടി കടബാദ്ധ്യതയുമായി പൂട്ടി. ഈ തുക കോൺഗ്രസ് പാർട്ടി പ്രസാധകരായ അസോസിയേറ്റഡ് ജർണൽസ് ലിമിറ്റഡിന് (എ.ജെ.എൽ) നൽകാനുള്ളതായിരുന്നു. 2010ൽ രൂപീകരിച്ച, രാഹുലിനും സോണിയയ്ക്കും 76ശതമാനം ഒാഹരിയുള്ള യംഗ് ഇന്ത്യാ കമ്പനി വെറും 50 ലക്ഷം രൂപയ്ക്ക് എ.ജെ.എല്ലിനെ ഏറ്റെടുത്തു. ഇതുവഴി കോൺഗ്രസ് നൽകാനുണ്ടായിരുന്ന കടബാദ്ധ്യത ഇല്ലാതാക്കുകയും നാഷണൽ ഹെറാൾഡിന്റെ പേരിലുള്ള 2000 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിയെടുക്കുകയും ചെയ്തെന്ന് സോണിയയ്ക്കും രാഹുലിനുമെതിരെ കേസ് നൽകിയ സുബ്രഹ്മണ്യം സ്വാമി ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |