പാർട്ടി ചിഹ്നത്തിനായി തർക്കം
ന്യൂഡൽഹി: പാർട്ടി ചിഹ്നമായ അമ്പും വില്ലും ആർക്ക് അനുവദിക്കണമെന്നത് തീരുമാനിക്കുന്നതിനായി ആഗസ്റ്റ് 8ന് മുമ്പ് ആവശ്യമായ രേഖകൾ ഹാജരാക്കാൻ ശിവസേനയിലെ ഉദ്ധവ് താക്കറെ-ഏക്‌നാഥ് ഷിൻഡെ പക്ഷങ്ങൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി. ആരാണ് ഔദ്യോഗിക പക്ഷമെന്ന് തെളിയിക്കാൻ ഉതകുന്ന നിയമസഭാ കക്ഷി, സംഘടനാ തലങ്ങളിൽ നിന്നുള്ള രേഖകളാണ് ഹാജരാക്കേണ്ടത്.
തങ്ങളുടെ പക്ഷത്തെ രാഹുൽ ഷെവാലിയെ ലോക്‌സഭയിൽ സഭാ നേതാവായും ഭാവനാ ഗാവ്‌ലിയെ ചീഫ് വിപ്പായും സ്‌പീക്കർ ഒാം ബിർള അംഗീകരിച്ചതും മഹാരാഷ്‌ട്ര അസംബ്ളിയിൽ കേവലഭൂരിപക്ഷം തെളിയിച്ചതും ഷിൻഡെ പക്ഷം തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ ഹർജിയിൽ സൂചിപ്പിച്ചിരുന്നു. ശിവസേനയുടെ 19 എം.പിമാരിൽ 12 പേർ ഷിൻഡെയ്‌ക്കൊപ്പമാണ്.
മഹാരാഷ്‌ട്രയിൽ ഉടൻ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഔദ്യോഗിക ചിഹ്‌നം ആർക്കു ലഭിക്കുമെന്നതിന് ഏറെ രാഷ്‌ട്രീയ പ്രാധാന്യമുണ്ട്. ഷിൻഡെ പക്ഷത്തിന് ചിഹ്‌നം അനുവദിച്ചാൽ താക്കറെ പക്ഷത്തിന് അത് കനത്ത തിരിച്ചടിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |