ന്യൂഡൽഹി: ആഗോള സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും മാന്ദ്യക്കാറ്റ് ആഞ്ഞടിച്ചാലും ഇന്ത്യ തളരില്ലെന്ന് പഠനങ്ങൾ. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്ഥിതി മോശമായാലും ഇന്ത്യയ്ക്ക് പേടിക്കേണ്ടതില്ലെന്നാണ് വിവിധ സർവേകൾ ചൂണ്ടിക്കാട്ടി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലോകത്തിൽ തന്നെ സാമ്പത്തിക മാന്ദ്യമുണ്ടാകാൻ ഏറ്റവും സാദ്ധ്യത കുറവ് ഇന്ത്യയിലാണ്. ഏഷ്യയിലൊട്ടാകെ സാമ്പത്തിക മാന്ദ്യം ഉണ്ടാകാനുള്ള സാദ്ധ്യത 20 മുതൽ 25 ശതമാനം വരെയുണ്ട്. ഇന്ത്യയിൽ സാദ്ധ്യത പൂജ്യം ശതമാനമെന്നാണ് വിദഗ്ദ്ധാഭിപ്രായം. യൂറോപ്പിൽ 50-55 ശതമാനം. ആഗോള സാമ്പത്തിക ശക്തികളിലൊന്നായി കണക്കാക്കുന്ന അമേരിക്കയിൽ പോലും മാന്ദ്യമുണ്ടാകാനുള്ള സാദ്ധ്യത 40 ശതമാനമാണ്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലാണ് സാമ്പത്തിക മാന്ദ്യക്കാറ്റ് കൂടുതൽ നാശംവിതച്ചേക്കുക. 85 ശതമാനം സാദ്ധ്യതയാണ് സർവേകൾ കല്പിക്കുന്നത്.
മൂന്ന് ഘടകങ്ങളാണ് ഇന്ത്യയ്‌ക്ക് പ്രധാനമായും ഗുണം ചെയ്യുന്നത്.
കാർഷിക മേഖല കരുത്തോടെ തുടരുന്നത്
ഉത്പാദന- സേവന മേഖല മികവ് പുലർത്തുന്നത്
റഷ്യയിൽ നിന്നുള്ള ഇറക്കുതി
കൊവിഡ് കാലഘട്ടത്തിലും കാർഷികരംഗം തളരാതിരിക്കാനും വ്യാവസായിക ഉത്പാദന മേഖലകളിലെ പ്രവർത്തനങ്ങളിൽ ഉണർവുണ്ടാക്കാൻ ശ്രദ്ധയൂന്നിയതും വലിയ തോതിൽ സഹായിച്ചു. സേവനമേഖയ്ക്കും കോട്ടം സംഭവിച്ചില്ല.
ഈ വർഷം മാർച്ചിന് ശേഷം 66 ബില്യൺ ബാരൽ എണ്ണ റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയെന്നാണ് അനൗദ്യോഗിക കണക്ക്. എണ്ണയ്‌ക്ക് പുറമെ സോയാബീൻ, കൽക്കരി, വളങ്ങൾ എന്നിവയും ഇന്ത്യ വാങ്ങുന്നുണ്ട്. റഷ്യ വാഗ്ദാനം ചെയ്ത കുറഞ്ഞനിരക്കാണ് ഇന്ത്യയെ ആകർഷിക്കുന്നത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഇക്കാര്യങ്ങൾ നല്ല രീതിയിൽ സഹായിക്കുന്നുണ്ട്. അന്താരാഷ്ട്ര വിലയെക്കാൾ 36 ശതമാനം വിലക്കുറവിലാണ് റഷ്യൻ എണ്ണ ഇന്ത്യയ്ക്ക് ലഭിക്കുന്നത്. റഷ്യയുടെ തുറമുഖങ്ങളിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ക്രൂഡിന്റെ പകുതിയോളം വാങ്ങുന്നത് ഏഷ്യൻ രാജ്യങ്ങളാണ്. അതിൽ ആധിപത്യം പുലർത്തുന്നത് ഇന്ത്യയും ചെെനയും. നിലവിൽ റഷ്യയെയാണ് എണ്ണ ഇറക്കുമതിക്കായി സൗദി അറേബ്യയേക്കാൾ കൂടുതലായി ചൈന ആശ്രയിക്കുന്നത്.
ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി റഷ്യ ഈയടുത്ത് മാറിയിരുന്നു. ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാക്കിൽ നിന്നാണ്. സൗദി അറേബ്യയാണ് മൂന്നാം സ്ഥാനത്ത്. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയാണ്. രാജ്യത്ത് ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്.
യുക്രെയിൻ അധിനിവേശത്തിനുശേഷം യൂറോപ്യൻ കമ്മിഷൻ റഷ്യൻ ക്രൂഡ് ഓയിലിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. എണ്ണ കയറ്റുമതിയെ വൻതോതിൽ ആശ്രയിക്കുന്ന റഷ്യൻ സമ്പദ്‌വ്യവസ്ഥയിൽ സമ്മർദ്ദം ചെലുത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ, ഈ പ്രതിസന്ധിയെ നേരിടാൻ വൻ ഡിസ്കൗണ്ടുകളാണ് റഷ്യ പ്രഖ്യാപിച്ചത്.
ഇൗ സാഹചര്യത്തിൽ ആഗോള നാണയപ്പെരുപ്പത്തിന്റെ കെണിയിൽപ്പെടാതെ ഇന്ത്യ രക്ഷപ്പെടുമെന്നാണ് റിസർവ് ബാങ്ക് പറയുന്നത്. നാണയപ്പെരുപ്പം നിലവിൽ ഇന്ത്യയിൽ നിയന്ത്രണവിധേയമല്ലെങ്കിലും ഭയപ്പെടേണ്ട അവസ്ഥയില്ല. വിലക്കയറ്റം ജനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെങ്കിലും പിടിച്ചുനിറുത്താനാകുമെന്നാണ് റിസർവ് ബാങ്കിന്റെ പ്രതീക്ഷ.
ഒക്‌ടോബറോടെ നാണയപ്പെരുപ്പം തണുക്കുമെന്നാണ് ഗവർണർ ശക്തികാന്ത ദാസ് അഭിപ്രായപ്പെടുന്നത്. ലോകത്ത് തന്നെ വേഗത്തിൽ വളരുന്ന വലിയ (മേജർ) സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും റിസർവ് ബാങ്കിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ആശങ്കയായി രൂപയുടെ തളർച്ച
അതേസമയം, കയറ്റുമതിയേക്കാൾ ഇറക്കുമതിയെ വൻതോതിൽ ആശ്രയിക്കുന്ന രാജ്യമായ ഇന്ത്യയ്ക്ക് രൂപയുടെ തളർച്ച വലിയ ആശങ്കയാണ്. ക്രൂഡോയിൽ, സ്വർണ്ണം, വ്യവസായരംഗത്തെ അസംസ്കൃത വസ്തുക്കൾ തുടങ്ങിയവയെല്ലാം ഇന്ത്യ വൻതോതിൽ ഇറക്കുമതി ചെയ്യുന്നു. ഇടപാടുകളെല്ലാം ഡോളറിലാണ്. ഡോളർ ശക്തിപ്പെടുമ്പോൾ ഇറക്കുമതിച്ചെലവേറും. രാജ്യത്ത് വിലക്കയറ്റം കൂടും. വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികളും ഉയരും.
രൂപയുടെ തകർച്ചയുടെ ആക്കം കുറയ്ക്കാൻ റിസർവ് ബാങ്ക് കരുതൽ വിദേശ നാണയശേഖരത്തിൽ നിന്ന് വൻതോതിൽ ഡോളർ വിറ്റൊഴിയുന്നുണ്ട്. ഇത് വിദേശ നാണയശേഖരം കുറയാനും ഇടയാക്കുന്നു. ഡോളറിന്റെ അപ്രമാദിത്തം, പലിശനിരക്ക് കൂട്ടുന്ന അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നടപടി എന്നിവമൂലം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) ഇന്ത്യൻ ഓഹരിവിപണിയിൽ നിന്ന് ഈവർഷം ഇതുവരെ രണ്ടുലക്ഷം കോടി രൂപയ്ക്കുമേൽ പിൻവലിച്ചു. ഇതും രൂപയ്ക്ക് വലിയ ക്ഷീണമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |