ന്യൂഡൽഹി:ഡൽഹിയിലെ ആംആദ്‌മി സർക്കാരിന്റെ പുതിയ മദ്യ നയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഒന്നാം പ്രതിയാക്കി സി.ബി.ഐ എടുത്ത കേസിൽ മുംബയ് വ്യവസായി വിജയ് നായർ, തെലങ്കാനയിൽ സ്ഥിരതാമസമാക്കിയ അരുൺ രാമചന്ദ്ര പിള്ള എന്നീ മലയാളികളും പ്രതികൾ. വിജയ് നായർ അഞ്ചാം പ്രതിയും അരുൺ രാമചന്ദ്ര പിള്ള 14ാം പ്രതിയുമാണ്.
സിസോദിയയുടെയും മറ്റു പ്രതികളുടെയും വസതികളിൽ സി.ബി.ഐ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയായ മനീഷ് സിസോദിയയ്‌ക്കാണ് എക്‌സൈസ് വകുപ്പും. വൻ സാമ്പത്തിക ക്രമക്കേട് ആരോപിക്കുന്നതിനാൽ എൻഫോഴ്‌സ്‌മെന്റ് ഡയക്‌ടറേറ്റും രംഗത്തു വന്നേക്കും.
മദ്യത്തിന്റെ ചില്ലറ വിൽപനയ്‌ക്കും ബാറിനും ലൈസൻസ് കിട്ടാൻ കൈക്കൂലി നൽകിയെന്നാണ് ആരോപണം.
എഫ്.ഐ.ആറിൽ പറയുന്നത്
മുംബയിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മുൻ സി.ഇ.ഒ വിജയ് നായർ, ഏഴാം പ്രതി ബ്രിൻഡ്‌കോ സ്‌പിരിറ്റ് കമ്പനി ഉടമ അമൻദീപ് ധാൽ, എട്ടാം പ്രതി ഇൻഡോ സ്‌പിരിറ്റ് കമ്പനി ഉടമ സമീർ മഹേന്ദ്രു എന്നിവർക്കൊപ്പമാണ് സിസോദിയയും ഉദ്യോഗസ്ഥരും എക്‌സൈസ് നയത്തിന് രൂപം നൽകിയത്. കൈക്കൂലി സമീർ വാങ്ങി അരുൺ വഴി വിജയ് നായർക്കെത്തിക്കും. വിജയ് നായരാണ് ഉന്നതർക്ക് നൽകുക.
വിജയ് നായർക്ക് നൽകാനായി സിസോദിയയുടെ അടുപ്പക്കാരനായ 15-ാം പ്രതി അർജുൻ പാണ്ഡെ നാലു കോടിയോളം രൂപ സമീറിന് നൽകി. സിസോദിയയുമായി അടുപ്പമുള്ള ദിനേഷ് അറോറയുടെ (11-ാം പ്രതി) രാധാ ഇൻഡസ്ട്രീസിന്റെ ഡൽഹി ബാങ്ക് അക്കൗണ്ടിലേക്ക് സമീർ ഒരു കോടി രൂപ നിക്ഷേപിച്ചു. ലൈസൻസ് ലഭിക്കാൻ മഹാദേവ് ലിക്കർ കമ്പനിയുടെ പ്രതിനിധി സണ്ണി മാർവ (17-ാം പ്രതി) ഉദ്യോഗസ്ഥർക്ക് പണം നൽകിയിട്ടുണ്ട്.
മുൻ എക്‌സൈസ് കമ്മിഷണർ ഗോപി കൃഷ്‌ണ (രണ്ടാം പ്രതി), ഡെപ്യൂട്ടി കമ്മിഷണർ ആനന്ദ് തിവാരി (മൂന്നാം പ്രതി), അസി.കമ്മിഷണർ പങ്കജ് ഭട്നഗർ (നാലാം പ്രതി) എന്നിവർ അടക്കം 15 പ്രതികളുണ്ട്.
വിവാദ മദ്യ നയം
സർക്കാർ ചില്ലറ മദ്യവിൽപനയിൽ നിന്ന് പിൻമാറി സ്വകാര്യമേഖലയ്‌ക്ക് കൈമാറി. വ്യാജ മദ്യം ഇല്ലാതാക്കാനെന്ന് അവകാശവാദം. അഴിമതി വിവാദം കനത്തതോടെ പുതിയ മദ്യ നയം പിൻവലിച്ചു. സർക്കാർ വിൽപന ഏറ്റെടുക്കാൻ ജൂലായ് 28ന് തീരുമാനം.
അഴിമതി ആരോപണത്തെ തുടർന്ന് മുൻ എക്‌സൈസ് കമ്മിഷണർ ആരവ ഗോപികൃഷ്‌ണയെയും ഉപ കമ്മിഷണർ ആനന്ദ് കുമാർ തീവാരിയെയും ഡൽഹി ലെഫ്. ഗവർണർ വിനയ് കുമാർ സക്‌സേന സസ്‌പെൻഡ് ചെയ്‌തിരുന്നു.
വിദ്യാഭ്യാസത്തെ പുകഴ്‌ത്തിയ വാർത്തയ്‌ക്ക് പിന്നാലെ റെയ്ഡ്
ന്യൂയോർക്ക് ടൈംസിൽ ഡൽഹി സർക്കാരിന്റെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെ പുകഴ്‌ത്തി വാർത്ത വന്നതിന് പിന്നാലെയാണ് സിസോദിയയുടെ വസതി റെയ്ഡ് ചെയ്‌തത്. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിക്കുന്ന കോൺഗ്രസ് റെയ്ഡിനെ പിന്തുണച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |