ന്യൂഡൽഹി: അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ നൽകിയ കോടതിയലക്ഷ്യ കേസുകളും ഗോധ്ര വർഗീയ കലാപത്തെ തുടന്നുണ്ടായ കേസുകളിലെ നടപടികളും സുപ്രീംകോടതി അവസാനിപ്പിച്ചു.
അയോദ്ധ്യയിലെ തർക്കഭൂമി കേസിൽ 2019ലുണ്ടായ സുപ്രീംകോടതി വിധി പ്രകാരം കോടതിയലക്ഷ്യ കേസുകൾ അപ്രസക്തമായതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നിലവിൽ ഈ ഹർജികൾക്ക് ഒരു വിധത്തിലുമുള്ള പ്രസക്തിയുമില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് അഭയ് എസ്. ഓക, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ബാബറി മസ്ജിദ് തകർക്കുന്നത് തടയുന്നതിൽ പരാജയപ്പെട്ട ഉദ്യോഗസ്ഥർക്കും മറ്റ് അധികൃതർക്കുമെതിരെയുള്ള കോടതിയലക്ഷ്യ ഹർജികളിലെ നടപടികളാണ് തീർപ്പാക്കിയത്. 1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർക്കുന്നതിന് മുമ്പ് അയോദ്ധ്യയിൽ തത‌്സ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ കോടതി ഉത്തരവ് നടപ്പിലാക്കുന്നതിലുള്ള വീഴ്ച്യാണ് മസ്ജിദ് തകർക്കുന്നതിന് വഴിവച്ചതെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് അസ്ലം എന്നയാളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി നൽകിയ മുഹമ്മദ് അസ്ലം 2010ൽ മരിച്ചു. അമിക്കസ് ക്യൂറിയെ നിയമിച്ച് തുടർ നടപടികൾ സ്വീകരിക്കണമെന്ന ഹർജിക്കാരന്റെ അഭിഭാഷകരുടെ ആവശ്യം കോടതി തള്ളി.
2002ൽ നടന്ന ഗോധ്ര കലാപത്തെ തുടർന്ന് ഉണ്ടായ വർഗീയ കലാപക്കേസുകളിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. വർഷങ്ങൾ കഴിഞ്ഞതോടെ കേസുകൾ അപ്രസക്തമായെന്ന കാരണത്താലാണ് സുപ്രീംകോടതി നടപടി. കലാപവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം പ്രത്യേകാന്വേഷണ സംഘം ചാർജ് ചെയ്ത 9 കേസുകളിൽ 8 എണ്ണത്തിലും വിചാരണ പൂർത്തിയായെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |