ന്യൂഡൽഹി: നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ന്യൂഡൽഹിയിലെത്തി. രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി കൂടിക്കാഴ്‌ച നടത്തുന്ന ഹസീന ഇന്ത്യയുമായി ജലം പങ്കിടൽ, റെയിൽവേ, ശാസ്ത്ര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ ഏഴ് ഉഭയകക്ഷി കരാറുകളിൽ ഒപ്പിടും.
പ്രതിരോധ സഹകരണം, പ്രാദേശിക കണക്ടിവിറ്റി സംരംഭങ്ങൾ വിപുലീകരിക്കൽ, ദക്ഷിണേഷ്യയിലെ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച ചെയ്യും. കുഷ്യാര നദിയിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട കരാർ ഇരുരാജ്യങ്ങൾക്കും നിർണ്ണായകമാണ്.
നിക്ഷേപം, മെച്ചപ്പെട്ട വ്യാപാര ബന്ധങ്ങൾ, ഊർജ്ജ മേഖലകളിലെ സഹകരണം, ജലവിഭവ മാനേജ്മെന്റ്, അതിർത്തി പരിപാലനം, മയക്കുമരുന്ന് കള്ളക്കടത്ത്, മനുഷ്യക്കടത്ത് എന്നിവ തടയൽ തുടങ്ങിയ വിഷയങ്ങൾക്കും ചർച്ചയിൽ മുൻഗണന നൽകുമെന്ന് ബംഗ്ളാദേശ് വിദേശകാര്യ മന്ത്രി ഡോ. എ.കെ. അബ്‌ദുൾ മോമെൻ പറഞ്ഞു.
രാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവർക്കു പുറമെ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരുമായും ഹസീന കൂടിക്കാഴ്‌ച നടത്തും. ഹസീന രാജസ്ഥാനിലെ അജ്മീറും സന്ദർശിക്കുന്നുണ്ട്.
ഇന്ത്യയും ബംഗ്ലാദേശും നദീജലം പങ്കിടാനുള്ള ഇടക്കാല കരാറിന് കഴിഞ്ഞ മാസം അന്തിമരൂപം നൽകിയതിന് പിന്നാലെയാണ് ഹസീനയുടെ സന്ദർശനം.
ഇരു രാജ്യങ്ങൾക്കുമിടയിലെ അഖൗറ-അഗർത്തല റെയിൽ പാതയും തുറക്കാൻ തീരുമാനമായിട്ടുണ്ട്. അഗർത്തല-ചിറ്റഗോംഗ് വിമാന സർവീസ് ഉടൻ ആരംഭിച്ചേക്കും.
ബംഗ്ലാദേശ് ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1800 കോടി ഡോളറായി വളർന്നു.
അവർ ഇന്ത്യയുടെ നാലാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമാണ്. കൊവിഡ് കാലത്തും ഇരുരാജ്യങ്ങൾക്കുമിടയിലെ കണക്‌ടിവിറ്റി തടസ്സപ്പെട്ടിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |