ന്യൂഡൽഹി: യുക്രെയിനിൽ യുദ്ധം മൂലം പഠനം മുടങ്ങിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം പൂർത്തിയാക്കാൻ അവസരം ഒരുക്കണമെന്ന ആവശ്യത്തിന് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാരിന്റെ അന്തിമ തീരുമാനം അറിയിക്കാൻ ഒരാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്ന തുഷാർ മേത്തയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. യുക്രെയിനിൽ നിന്ന് മടങ്ങിയെത്തിയ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളടക്കം നൽകിയ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സോളിസിറ്റർ ജനറൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുകൂല റിപ്പോർട്ടിനെ കുറിച്ച് കോടതിയെ അറിയിച്ചത്. ഇക്കാര്യത്തിൽ വിവിധ മന്ത്രാലയങ്ങൾ ഏകോപിപ്പിച്ചാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഈ തീരുമാനം അറിയിക്കാൻ ഒരാഴ്ച്ചത്തെ സമയം വേണമെന്നായിരുന്നു എസ്.ജി കോടതിയിൽ വ്യക്തമാക്കിയത്. തുടർന്ന് ഹർജി പരിഗണിക്കുന്നത് സെപ്തം.15 ലേക്ക് മാറ്റി.
തുടർ പഠനത്തിന് അനുമതി ഇല്ല -മൻസൂഖ് മാണ്ഡവ്യ
യുക്രെയിനിൽ നിന്ന് മടങ്ങിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ തുടർപഠനത്തിന് പ്രവേശനം നൽകാനാവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ കെ. മുരളീധരൻ എം.പി ക്ക് നൽകിയ മറുപടിയിൽ പറഞ്ഞു. 1956 ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് പ്രകാരം ഇതിന് വ്യവസ്ഥ ഇല്ല. 2019 ലെ നാഷണൽ മെഡിക്കൽ കമ്മിഷൻ ആക്ട് പ്രകാരവും ഇത് അനുവദനീയമല്ലെന്ന് മറുപടിയിൽ കേന്ദ്ര മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |