ന്യൂഡൽഹി: ശിവസേന ചിഹ്നമായ അമ്പും വില്ലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചതോടെ പുതിയ ചിഹ്നങ്ങൾക്ക് അപേക്ഷ നൽകാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. ത്രിശൂലമോ ഉദയ സൂര്യനോ തീപ്പന്തമോ ചിഹ്നമായി നൽകണമെന്ന് അപേക്ഷിക്കാനാണ് ഉദ്ധവ് പക്ഷത്തിന്റെ നീക്കം. ഉടൻ നടക്കാനിരിക്കുന്ന അന്ധേരി ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തിരക്കിട്ട നീക്കം. ശിവസേന എന്ന പേരും കമ്മിഷൻ മരവിപ്പിച്ചതിനാൽ പാർട്ടിക്ക് പുതിയ പേര് ലഭ്യമാക്കാനും അപേക്ഷ നൽകും. ഒക്ടോബർ 10 ന് മുമ്പ് അപേക്ഷ നൽകാനായിരുന്നു കമ്മിഷന്റെ നിർദ്ദേശം. ശിവസേന - ബാലാസാഹബ് താക്കറെ എന്ന പേര് അനുവദിക്കണമെന്നാണ് ആവശ്യം. അത് ലഭിച്ചില്ലെങ്കിൽ ശിവസേന ഉദ്ധവ് ബാലാസാഹബ് താക്കറെ എന്ന പേര് പരിഗണിക്കണമെന്നതാണ് ആവശ്യം. ഏക്‌നാഥ് ഷിൻഡെ വിഭാഗം ഇതുവരെ ചിഹ്നം, പേര് എന്നിവ സംബന്ധിച്ച് പുതിയ തീരുമാനങ്ങളെടുത്തതായി വെളിപ്പെടുത്തിയിട്ടില്ല.
സേനയുടെ ചിഹ്നമായി അമ്പും വില്ലും തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചത് 1989 ലാണ്. അതിന് മുമ്പ് നടന്ന തിരഞ്ഞെടുപ്പുകളിൽ വാളും പരിചയും കപ്പും പ്ലേറ്റും, തീവണ്ടി എൻജിൻ, തെങ്ങ് തുടങ്ങിയ താത്ക്കാലിക ചിഹ്നങ്ങളിലായിരുന്നു മത്സരം.
കഴിഞ്ഞ ദിവസം ശിവസേനയുടെ പേരും ചിഹ്നവും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ഇരു വിഭാഗങ്ങൾക്കും പുതിയ പേരുകളും ചിഹ്നങ്ങളും അനുവദിക്കാമെന്ന് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
വ്യാജ സത്യവാങ്ങ്മൂലങ്ങൾ പിടിച്ചെടുത്ത് പൊലീസ്
തങ്ങളുടെതാണ് യഥാർത്ഥ ശിവസേനയെന്ന് സ്ഥാപിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ സമർപ്പിക്കാൻ തയാറാക്കിയ വ്യാജ സത്യവാങ്ങ്മൂലങ്ങൾ മഹാരാഷ്ട്ര പൊലീസ് പിടിച്ചെടുത്തു. 4,682 വ്യാജ സത്യവാങ്ങ് മൂലങ്ങളും വ്യാജ റബ്ബർ സ്റ്റാമ്പുകളുമാണ് മുംബൈയിലെ നിർമ്മൽ നഗർ പൊലീസ് പിടിച്ചെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 420, 465 വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ പക്ഷം തിരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ സമർപ്പിച്ചത് ഒന്നര ലക്ഷത്തോളം സത്യവാങ്ങ്മൂലങ്ങളായിരുന്നു. അഞ്ച് ലക്ഷം സത്യവാങ്ങ്മൂലങ്ങൾ സമർപ്പിക്കുമെന്നായിരുന്നു ഉദ്ധവ് പക്ഷം അവകാശപ്പെട്ടത്. വ്യാജ സത്യവാങ്ങ്മൂലങ്ങൾ പിടിച്ചെടുത്തതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ സമർപ്പിച്ച മുഴുവൻ രേഖകളും പരിശോധിക്കണമെന്ന ആവശ്യവുമായി ഷിൻഡെ വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ശിവസേനയിലെ പിളർപ്പിന് ശേഷം ബി.ജെ.പി- ഷിൻഡെ ശിവസേന സഖ്യവും ശിവസേന ഉദ്ധവ് പക്ഷം ഉൾപ്പെടുന്ന മഹാ അഘാഡി സഖ്യവും തമ്മിൽ നടക്കുന്ന ആദ്യ ബലപരീക്ഷണമാണ് സബർബൻ മുംബൈയിലെ അന്ധേരി ഈസ്റ്റ് മണ്ഡലത്തിലേക്ക് നവം. 3 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ്. എന്നാൽ ഈ മണ്ഡലത്തിലെ മത്സരം ശിവസേന ഉദ്ധവ് പക്ഷവും ബി.ജെ.പിയും തമ്മിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |