ന്യൂഡൽഹി: ഹിജാബ് ധരിക്കുന്നത് മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അതിന് ഭരണഘടനാ സംരക്ഷണമുണ്ടെന്നുമാണ് വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള ഹർജിക്കാർ സുപ്രീംകോടതിയിൽ വാദിച്ചത്. ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമാണ്. അനിവാര്യമായ മതാചാരം പരിശോധിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ല. മുസ്ലിം സ്ത്രീകൾ പൊതു സ്ഥലങ്ങളിൽ മുടിയും കഴുത്തും ശിരോവസ്ത്രം ഉപയോഗിച്ച് മറയ്ക്കണമെന്ന് ഖുറാൻ പറയുന്നു. സിക്ക്കാർക്ക് തലപ്പാവ് പോലെ പ്രധാനമാണ് മുസ്ലിം സ്ത്രീകൾക്ക് ഹിജാബ്. വിഷയം ഭരണഘടന ബെഞ്ചിന് വിടണമെന്നും വാദിച്ചു.
അതേസമയം, ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്നും ഹിജാബ് ധരിച്ചില്ലെങ്കിൽ മതപരമായ ശിക്ഷ ഇല്ലെന്നും കർണാടക സർക്കാർ വാദിച്ചു. 2021 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ചിരുന്നില്ല. സോഷ്യൽ മീഡിയ വഴി പോപ്പുലർ ഫ്രണ്ട് തുടങ്ങിയ കാമ്പയിൻ ആണ് വിവാദത്തിന് കാരണം. സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കാനുള്ള അധികാരം സർക്കാരിനുണ്ട്. വിദ്യാർത്ഥിനികളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള സുന്നി യുവജന സംഘം തുടങ്ങിയ സംഘടനകളുമാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
കർണാടക ഹൈക്കോടതി ഉത്തരവ്
ഹിജാബ് ഇസ്ലാം മതത്തിൽ അനിവാര്യമല്ല. ഹിജാബ് ധരിക്കുന്നത് മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നില്ല. യൂണിഫോം ഏർപ്പെടുത്താൻ സർക്കാരിന് അധികാരമുണ്ട്. അത് വിദ്യാർത്ഥികളുടെ മൗലികാവകാശത്തിന്റെ ലംഘനമല്ല.
യൂണിഫോം മതേതര കാഴ്ചപ്പാടെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത,
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം മതേതര കാഴ്ചപ്പാട് സൃഷ്ടിക്കാൻ കൂടിയാണെന്ന് ഹിജാബ് നിരോധനം ശരി വച്ച് ഇറക്കിയ ഉത്തരവിൽ ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു. സാമ്പത്തിക സ്ഥിതി, മതം, ജാതി എന്നിവ മൂലമുണ്ടാകുന്ന വ്യത്യാസം എന്നിവ തിരിച്ചറിയാതിരിക്കാനാണ് യൂണിഫോം നിർബന്ധമാക്കിയത്. ഒരുവിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം മതചിഹ്നങ്ങൾ ധരിക്കാൻ അനുവാദം നൽകിയാൽ അത് മതേതരത്വത്തിന് എതിരാകും.
ക്ലാസിൽ മതാചാരം നടപ്പാക്കാൻ കുട്ടികൾക്ക് അവകാശമില്ല. ഹിജാബിന്റെ പേരിൽ ഒരു കുട്ടിക്കും സ്കൂളുകളിൽ സർക്കാർ പ്രവേശനം നിഷേധിക്കുന്നില്ല. യൂണിഫോം ധരിക്കുന്നത് കൊണ്ട് സ്കൂളിൽ വിദ്യാർത്ഥികൾ എത്തുന്നില്ലെങ്കിൽ അത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. അത് വിദ്യാഭ്യാസം നിഷേധിക്കലായി കണക്കാക്കാൻ കഴിയില്ല.
അതേസമയം വീട്ടിലും പുറത്തും ഹിജാബ് ധരിക്കാനുള്ള പെൺകുട്ടിയുടെ അവകാശം സ്കൂൾ ഗേറ്റിൽ അവസാനിക്കില്ലെന്ന് ഹിജാബ് നിരോധനം തള്ളിക്കളഞ്ഞ് വിധി പറഞ്ഞ ജസ്റ്റിസ് സുധാൻഷു ധൂലിയ വ്യക്തമാക്കി. സ്കൂളിലും സ്വകാര്യതയും അന്തസും ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾക്ക് പെൺകുട്ടികൾക്ക് അവകാശമുണ്ട്. പട്ടാളക്യാമ്പുകൾ, ജയിലുകൾ തുടങ്ങിയ സ്ഥലങ്ങളിലുള്ളത് പോലെയുള്ള അച്ചടക്കം സ്കൂളിൽ വേണ്ട. സ്വാതന്ത്ര്യവും അന്തസും ബലികഴിച്ചു കൊണ്ടുള്ള അച്ചടക്കം സ്കൂളിൽ ആവശ്യമില്ല. സ്കൂൾ ഗേറ്റിൽ വച്ച് ഹിജാബ് നീക്കണമെന്ന ആവശ്യം പെൺകുട്ടിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും അന്തസിന് നേരെയുള്ള അക്രമവുമാണ്. മതപരമായ കാര്യങ്ങളിൽ നിന്ന് കോടതികൾ വിട്ടു നിൽക്കണമെന്ന് രാമജന്മഭൂമി കേസിൽ സുപ്രീം കോടതി വിധിച്ചതാണ്. അതുകൊണ്ട് മതാചാരങ്ങൾ വ്യഖ്യാനിക്കുന്നതിൽ നിന്ന് കോടതികൾ വിട്ടുനിൽക്കണമെന്നും ജസ്റ്റിസ് ധൂലിയ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |