ന്യൂഡൽഹി: രാജ്യത്തെ ആദ്യ അലുമിനിയം ചരക്കു വാഗണുകൾ ഭുവനേശ്വറിൽ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഫ്ലാഗ് ഓഫ് ചെയ്തു. കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കുന്നതാണ് ഹിൻഡാൽകൊ നിർമ്മിച്ച പുതുനിര വാഗണുകൾ. റെയിൽവെ ഉപയോഗിക്കുന്ന ഉരുക്കു വാഗണുകളേക്കാൾ 180 ടൺ ഭാരക്കുറവുള്ള അലുമിനിയം വാഗണുകളുടെ ചരക്കു വാഹകശേഷി നിലവിലുള്ളതിനേക്കാൾ അഞ്ച് മുതൽ പത്ത് ശതമാനം വരെ കൂടുതലാണ്. ഇവയുടെ തേയ്മാന നിരക്കും കുറവാണ്. രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണിതെന്നും സ്വദേശി നിർമ്മിതിയിൽ വൻ കുതിപ്പാണ് നടത്തിയിരിക്കുന്നതെന്നും 61 ചരക്കു വാഗണുകൾ ഭുവനേശ്വർ റെയിൽവേ സ്‌റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. 2026ലെ റെയിൽവേയുടെ ചരക്കു ലക്ഷ്യം 2,528 മില്യൺ ടണ്ണാണ്. ഇതിനായി 70,000 വാഗണുകൾ കൂടി ആവശ്യമുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഒഡിഷയിലെ ലപാങ്കയിലുള്ള ഹിൻഡാൽകൊയുടെ ആദിത്യ അലുമിനിയം സംസ്‌കരണ കേന്ദ്രത്തിലേക്കുള്ള കൽക്കരിയാണ് ഈ വാഗണുകളിൽ കൊണ്ടു പോകുന്നത്. അടിവശം തുറക്കാൻ കഴിയുന്ന ഈ വാഗണുകൾ കൽക്കരി കൊണ്ടുപോകാൻ പ്രത്യേകമായി രൂപകല്പന ചെയ്തതാണ്. ഒരു വാഗൺ നിരയ്ക്കു മാത്രം 14,500 ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ കഴിയും. വരുംവർഷങ്ങളിൽ ഒരു ലക്ഷം വാഗണുകളാണ് പുറത്തിറക്കാനുദ്ദേശിക്കുന്നത്. സ്വദേശി നിർമ്മാണത്തിന് കർമ്മശേഷിയും സ്ഥിരതയുമുള്ള പരിഹാരങ്ങൾ കണ്ടെത്താനുള്ള നമ്മുടെ കഴിവിന് അടിവരയിടുന്നതാണ് അലുമിനിയം വാഗൺ നിരയെന്ന് ഹിൻഡാൽകൊ ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ സതീഷ് പൈ പറഞ്ഞു. ബെസ്‌കൊ കമ്പനി നിർമ്മിച്ച വാഗണുകൾക്ക് ഒഡിഷയിലെ ഹിറാക്കുഡിലുള്ള അത്യന്താധുനിക ഹിൻഡാൽകൊ നിർമ്മിതി കേന്ദ്രത്തിൽ നിന്നുള്ള ശേഷികൂടിയ അലുമിനിയം ലോഹക്കൂട്ടുപയോഗിച്ചു നിർമ്മിച്ച അലുമിനിയം പ്ലേറ്റുകളാണുപയോഗിച്ചിട്ടുള്ളത്. ഇതിന് 19 ശതമാനം അധിക ഭാരം വഹിക്കാനുള്ള കഴിവുണ്ട്. അതിവേഗ യാത്രാവണ്ടികൾക്കായി അലുമിനിയം കോച്ചുകൾ നിർമ്മിക്കാനും ഹിൻഡാൽകൊ പദ്ധതിയിടുന്നു. യു.എസ്, യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിൽ തീവണ്ടി സർവീസുകൾക്കും മെട്രോ ട്രെയിനുകൾക്ക് ലോകമെങ്ങും ഉപയോഗിക്കുന്നത് അലുമിനിയം കോച്ചുകളാണ്. അലുമിനിയം കോച്ചുകളുമായി വന്ദേഭാരത് വണ്ടികൾ ഓടിക്കാനുള്ള തീരുമാനം റെയിൽവേ പ്രഖ്യാപിച്ചു കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |