ന്യൂഡൽഹി: സെയിൽസ് ടാക്സ് ഏജന്റിനെ തട്ടിക്കൊണ്ടുപോയി കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പൊലീസുകാർ അറസ്റ്റിൽ. പ്രതിയായ മറ്റൊരു പൊലീസുകാരൻ ഒളിവിലാണ്. മറ്റ് രണ്ടു പ്രതികൾ കൂടിയുണ്ട്. ഇവരിൽ ഒരാളെ പിടികൂടി. സീമാപുരി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സന്ദീപ്, റോബിൻ എന്നിവരെയും വാഹിദ് എന്നയാളെയുമാണ് അറസ്റ്റ് ചെയ്തത്. കേസിലുൾപ്പെട്ട കോൺസ്റ്റബിൾ അമിതും ഗൗരവ് എന്നയാളും ഒളിവിലാണ്.
ശനിയാഴ്ചയാണ് ഷഹ്ദാര ജി.ടി.ബി എൻക്ലേവിൽ നിന്ന് ഏജന്റിനെ തട്ടിക്കൊണ്ടുപോയത്. പണം നൽകിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസുകാർ ഇയാളെ മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. പണം നൽകിയ ശേഷം വെറുതെ വിടുകയായിരുന്നു. തുടർന്ന് ടാക്സ് ഏജന്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.അന്വേഷണത്തിനു ശേഷം പൊലീസുകാർക്കെതിരെ തട്ടിക്കൊണ്ടു പോകലിനും പണം തട്ടലിനും കേസെടുത്തു. ആദായനികുതി വകുപ്പ് ഓഫീസിൽ സെയിൽസ് ടാക്സ് ഏജന്റായ ഇര കുടുംബത്തോടൊപ്പം ജി.ടി.ബി എൻക്ലേവിലാണ് താമസം. 11ന് രാത്രി വീട്ടിലേക്കു പോകുകയായിരുന്ന ഇയാളെ ഷഹ്ദാര ഫ്ളൈ ഓവറിൽ വച്ച് കാർ തടഞ്ഞ് തട്ടിക്കൊണ്ടു പോകുകയായിരുന്നു.
വാഹനത്തിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നതെന്നും താൻ വാഹനത്തിൽ നിന്നിറങ്ങിയ ഉടൻ ഇവർ തന്നെ ഉപദ്രവിക്കുകയായിരുന്നെന്നും ഏജന്റ് പറഞ്ഞു. കാറിന്റെ പിൻസീറ്റിൽ ഇരുത്തുകയും അതിലൊരാൾ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പറയുകയും ചെയ്തു. മറ്റൊരു പ്രതി നെഞ്ചിൽ തോക്കു വച്ച് കൈയിലുണ്ടായിരുന്ന 35,000 രൂപ എടുത്തെന്നും ഇയാൾ പറഞ്ഞു. തുടർന്ന് അഞ്ച് ലക്ഷം ആവശ്യപ്പെടുകയും ഇല്ലെങ്കിൽ പൂട്ടിയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഷെഹ്ദാരയിലുള്ള സ്പെഷ്യൽ സ്റ്റാഫിന്റെ ഓഫീസിൽ കൊണ്ടുപോകുകയും അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ നിർദ്ദേശാനുസരണം പൂട്ടിയിടുകയുമായിരുന്നു. വൈദ്യസഹായം ഉറപ്പു നൽകി ആശുപത്രിയിൽ കൊണ്ടുപോകുകയും അവിടുത്തെ സർവീസ് ലെയിനിൽ വച്ച് വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികളിലൊരാളുടെ വീട്ടിൽ വച്ച് 50,000 രൂപ കൂടെ നൽകാൻ നിർബന്ധിക്കപ്പെട്ട ഇരയോട് വീണ്ടും പണം ആവശ്യപ്പെടുകയും സുഹൃത്തിൽ നിന്ന് 70,000 രൂപ വാങ്ങി ഗൗരവ് എന്നയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. അതിനു ശേഷമാണ് ഇയാളെ വിട്ടയച്ചത്. ആറാം ബറ്റാലിയനിലുള്ള കോൺസ്റ്റബിൾ അമിത് ആണ് ഗൂഢാലോചനയ്ക്കു പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാഹിദിന്റെ കാറാണ് ഇവർ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചത്. ഇയാൾ കുറ്റകൃത്യത്തിൽ പങ്കെടുക്കുകയും ചെയ്തു. ഒരു സബ് ഇൻസ്പെക്ടർക്കും കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നെതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |