ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ സമാജ് വാദി പാർട്ടിയുടെ മുതിർന്ന നേതാവും എം.എൽ.എയുമായ അസംഖാന് മൂന്ന് വർഷം തടവ്. 2019ലെ വിദ്വേഷ പരാമർശങ്ങളിലാണ് യു.പിയിലെ രാംപുർ കോടതി ശിക്ഷ വിധിച്ചത്. 25000 രൂപ പിഴയുമടയ്‌ക്കണം. അതേസമയം ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിന് അസം ഖാന് ഒരാഴ്ചത്തെ സമയവും അനുവദിച്ചു. അതുവരെ അദ്ദേഹത്തിന് ജാമ്യത്തിൽ തുടരാം.
അതേസമയം തടവ് ശിക്ഷ ലഭിച്ച സാഹചര്യത്തിൽ രാംപുർ എം.എൽ.എയായ അസംഖാന് നിയമസഭാ അംഗത്വം നഷ്ടമായേക്കും. എന്നാൽ നിയമപരമായ നടപടിക്രമം അവസാനിക്കും വരെ അദ്ദേഹത്തിന് എം.എൽ.എയായി തുടരാം. അസം ഖാനെതിരെ തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന, മോഷണം തുടങ്ങി 90ലധികം കേസുകൾ നിലവിലുണ്ട്. 2020ൽ അറസ്റ്റിലായ ഇദ്ദേഹം 27 മാസം ജയിലിലായിരുന്നു. തുടർന്ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |