ന്യൂഡൽഹി: രാജ്യത്തിന് മുന്നിൽ വെല്ലുവിളികൾ ഉയരുമ്പോഴെല്ലാം ജനങ്ങൾ ബി.ജെ.പിയിൽ വിശ്വാസം അർപ്പിക്കുന്നുവെന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വികസിത ഇന്ത്യ എന്ന സാധാരണക്കാരന്റെ ആഗ്രഹം എത്രത്തോളം ശക്തമാണെന്ന് ഗുജറാത്ത് ഫലം തെളിയിച്ചെന്നും ഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്ത് മോദി പറഞ്ഞു.
ബി.ജെ.പിക്ക് അധികാരം നഷ്‌ടമായ ഹിമാചൽ പ്രദേശിൽ കോൺഗ്രസുമായുള്ള വോട്ട് വ്യത്യാസം ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. തന്റെ കാലത്ത് നേടിയ റെക്കാഡ് (2002ലെ 127 സീറ്റിന്റെ ജയം) ഇക്കുറി തകർക്കണമെന്ന് ഗുജറാത്തിലെ ജനങ്ങളോട് പറഞ്ഞിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ജനവിധി ബി.ജെ.പിക്ക് നൽകിയ ഗുജറാത്ത് എല്ലാ റെക്കാഡുകളും തകർത്തു. 25 വർഷത്തിലധികം അധികാരത്തിലിരുന്നിട്ടും ബി.ജെ.പിയോടുള്ള ഗുജറാത്തിന്റെ സ്‌നേഹം അത്ഭുതപ്പെടുത്തുന്നു. നിഷ്പക്ഷരെന്ന് സ്വയം വിളിക്കുന്നവർ എവിടെ നിൽക്കുന്നു, എപ്പോൾ എങ്ങനെ നിറം മാറുന്നു, എങ്ങനെ കളിക്കുന്നു എന്നത് രാജ്യം അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിന്റെ പാത തുടരണമെന്ന ഗുജറാത്തിലെ ജനതയുടെ ആഗ്രഹമാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പിന്നീട് ട്വിറ്ററിൽ കുറിച്ചു. ജനശക്തിക്കു മുന്നിൽ തലകുനിക്കുന്നുവെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |