മുംബയ്: പ്രശസ്ത മറാത്തി ലാവണി ഗായിക സുലോചന ചവാൻ (89) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ ദക്ഷിണ മുംബയിലെ വീട്ടിലായിരുന്നു അന്ത്യം. 2022ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു. കൂടാതെ സംഗീത നാടക അക്കാഡമി പുരസ്‌കാരവും (2012), മഹാരാഷ്ട്ര സർക്കാരിന്റെ ലതാ മങ്കേഷ്‌കർ പുരസ്‌കാരവും (2010) ലഭിച്ചിട്ടുണ്ട്. 1933 മാർച്ച് 13 ന് മുംബയിലായിരുന്നു ജനനം.
'ലാവണി സമ്രാദ്നി" (ലാവണി രാജ്ഞി) എന്നറിയപ്പെടുന്ന സുലോചന ചവാൻ പരമ്പരാഗത മഹാരാഷ്ട്രൻ സംഗീത വിഭാഗത്തിലെ ഏറ്റവും അറിയപ്പെടുന്ന ഗായികയായിരുന്നു. 'തമാശ" എന്ന നാടോടി നാടക രൂപവുമായി അടുത്ത ബന്ധമുണ്ട്. മറാത്തി, ഹിന്ദി സിനിമകളിൽ നിരവധി ലാവണികൾ പാടിയിട്ടുണ്ട്. ഭർത്താവ് പരേതനായ എസ്. ചവാൻ. ധോൽക്കി കളിക്കാരൻ വിജയ് ചവാൻ മകനാണ്.
ആറാമത്തെ വയസിൽ തന്റെ കലാജീവിതം ആരംഭിച്ച സുലോചന ചവാൻ പ്രാദേശിക നാടകങ്ങളിലും നാടകങ്ങളിലും ഗർബ ഗ്രൂപ്പുകളിലും ഗുജറാത്തി സ്റ്റേജ് ആക്ടുകളിലും ഉറുദു, ഹിന്ദി നാടകങ്ങളിലും പ്രവർത്തിച്ചിരുന്നു. പഞ്ചാബി, തമിഴ് സിനിമകളിലും വേഷമിട്ടു. എട്ട് പതിറ്റാണ്ടിലേറെ നീണ്ട തന്റെ ചലച്ചിത്രസംഗീത ജീവിതത്തിൽ നിരവധി ബഹുമതികളും അവാർഡുകളും ലഭിച്ചു. സുലോചന ചവാന്റെ നിര്യാണത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഗവർണർ ഭഗത് സിംഗ് കോഷിയാരിയും പ്രതിപക്ഷ നേതാവ് അജിത് പവാറും അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |