SignIn
Kerala Kaumudi Online
Thursday, 18 July 2024 2.16 PM IST

നിജ്ജർ വധം; പ്രതികൾക്ക് പാക് ബന്ധമെന്ന് റിപ്പോർട്ട്

pic

ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറെ വധിച്ച കേസിൽ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്‌ത മൂന്ന് പേർക്ക് പാക് ബന്ധമുണ്ടെന്ന് റിപ്പോർട്ട്.

മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന ഇവർക്ക് പാകിസ്ഥാനി ചാരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസുമായി (ഐ.എസ്.ഐ) ബന്ധമുണ്ടെന്ന് ചില ഇന്ത്യൻ ഉദ്യോഗസ്ഥർ ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. 'കാനഡയിൽ നിന്ന് ഗുണ്ടാസംഘങ്ങൾ ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ നടത്തുന്നു. എൻ.ഐ.എ പ്രതികളാക്കിയ പലരും കാനഡയിലുണ്ട്. ഇന്ത്യ വിരുദ്ധ, ഖാലിസ്ഥാൻ പ്രവർത്തനങ്ങൾക്ക് ഐ.എസ്‌.ഐയിൽ നിന്ന് ഇവർ സ്ഥിരമായി പണം കൈപ്പറ്റുന്നു. ഇന്ത്യ തെളിവുകൾ നൽകിയിട്ടും കാനഡ ഗൗരവത്തോടെ കാണുന്നില്ല."- ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, ഇന്ത്യൻ സർക്കാരാണ് നിജ്ജറെ കൊല്ലാൻ ആളുകളെ ഏർപ്പെടുത്തിയതെന്നാണ് കാനഡയുടെ ആരോപണം. ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇന്ത്യ മുമ്പ് പ്രതികരിച്ചിരുന്നു.

വെള്ളിയാഴ്ചയാണ് ഇന്ത്യക്കാരായ മൂന്ന് പേരെ കാനഡ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 3 - 5 വർഷമായി ആൽബർട്ടയിലെ എഡ്‌മൺടണിൽ താമസിക്കുന്ന ഇവർക്കെതിരെ കൊലപാതകം,​ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി. ഇന്ത്യയുടെ ഇടപെടൽ അടക്കം അന്വേഷിച്ചു വരികയാണെന്ന് പൊലീസ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

 അറസ്റ്റിലായവർ

കമൽപ്രീത് സിംഗ് (22)

കരൺപ്രീത് സിംഗ് (28)​

കരൺ ബ്രാർ (22)

 അന്വേഷണത്തിൽ ഇന്ത്യയുമായുള്ള സഹകരണം വളരെ ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമാണ്.

- മൻദീപ് മൂക്കർ, അന്വേഷണ സംഘത്തലവൻ

 ബിഷ്‌ണോയി ഗ്യാങ്ങ് ?​

നിജ്ജർ വധത്തിൽ കുപ്രസിദ്ധ പഞ്ചാബി ഗുണ്ടാ സംഘമായ ' ലോറൻസ് ബിഷ്‌ണോയി ഗ്യാങ്ങി'ന് പങ്കുണ്ടോ എന്നും സംശയം ഉയരുന്നു. ഗായകൻ സിദ്ദു മൂസെവാലയുടെ കൊലക്കേസിൽ ആരോപണ വിധേയനാണ് ലോറൻസ് ബിഷ്ണോയി. കൊലപാതകം, കൊള്ളയടിക്കൽ, മയക്കുമരുന്ന് തുടങ്ങിയ ക്രിമിനൽ കേസുകൾ ഇയാൾ നേരിടുന്നു. നിലവിൽ അഹമ്മദാബാദ് ജയിലിലാണ്. എന്നാൽ ഇയാളുടെ ഗ്യാങ്ങിന്റെ പ്രവർത്തനം സജീവമാണ്. സെപ്റ്റംബറിൽ കാനഡയിൽ ഖാലിസ്ഥാൻ വാദി സുഖ ദുനകെ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം ബിഷ്‌ണോയി ഗ്യാങ്ങ് ഏറ്റെടുത്തിരുന്നു. ഗ്യാങ്ങുകൾക്കിടെയിലെ കൊലപാതകങ്ങളിലെ പകയാണ് ദുനകെയുടെ വധത്തിലേക്ക് നയിച്ചത്.

 നിജ്ജർ വധം

 ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ചയാൾ

 നിരോധിത സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവൻ

 2023 ജൂൺ 18ന് കാനഡയിലെ സറെയിലെ സിഖ് ഗുരുദ്വാരയ്‌ക്ക് മുന്നിൽ കൊല്ലപ്പെട്ടു

 പ്രതികൾ മുഖം മൂടി ധരിച്ചിരുന്നു

 കൊല്ലപ്പെടുമ്പോൾ പ്രായം 45

 ഭിന്നത

നിജ്ജർ വധത്തിന് പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത് നയതന്ത്ര ഭിന്നതയ്ക്ക് ഇടയാക്കി. തെളിവുകൾ കൈമാറാതെയുള്ള ട്രൂഡോയുടെ ആരോപണത്തിനെതിരെ ഇന്ത്യ രംഗത്തെത്തി. ഇരുരാജ്യങ്ങളും പരസ്പരം നയതന്ത്ര പ്രതിനിധികളെ പുറത്താക്കുന്നതിലേക്ക് കാര്യങ്ങൾ വഷളായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.