ന്യൂഡൽഹി: സുപ്രീംകോടതി നടപടി സംബന്ധിച്ചും ജഡ്ജിമാരുടെ നിയമന നടപടികളെക്കുറിച്ചും വിവാദ പ്രസ്താവനയുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ജാമ്യാപേക്ഷകളോ നിസാര പൊതുതാത്പര്യ ഹർജികളോ പരിഗണിക്കരുതെന്ന് അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. സുപ്രീം കോടതിയുമായുള്ള പോര് തുടരുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.
ന്യൂഡൽഹി ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിനെ ഇന്ത്യ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ചർച്ചയ്ക്കിടെ രാജ്യസഭയിലായിരുന്നു പ്രസ്താവന. ജാമ്യാപേക്ഷകളോ നിസാരമായ പൊതുതാത്പര്യ ഹർജികളോ സുപ്രീംകോടതി കേൾക്കാൻ തുടങ്ങിയാൽ അത് വലിയ ബാദ്ധ്യതയാകും. പ്രസക്തമായ കേസുകൾ ഏറ്റെടുക്കണമെന്ന് സുപ്രീംകോടതിയോട് സദുദ്ദേശ്യത്തോടെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിചാരണ കോടതികളിൽ നാല് കോടിയിലധികം കേസുകൾ കെട്ടിക്കിടക്കുകയാണ്. മെച്ചപ്പെട്ട സൗകര്യങ്ങൾക്കായി സർക്കാർ പണവും ആവശ്യമായ പിന്തുണയും നല്‌കുന്നു. എന്നാൽ അർഹരായ ആളുകൾക്ക് മാത്രമെ നീതി ലഭിക്കൂവെന്ന് ഉറപ്പാക്കാൻ ജുഡിഷ്യറിയോട് ആവശ്യപ്പെടണം.
ജഡ്ജിമാരുടെ നിയമന പ്രക്രിയയിൽ മാറ്റമുണ്ടാകുന്നത് വരെ ഉയർന്ന കോടതികളിലെ ജഡ്ജി നിയമന പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല.
ജഡ്ജി നിയമനത്തിൽ കേന്ദ്ര സർക്കാരിന് പരിമിതമായ അധികാരം മാത്രമേയുള്ളുയെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയവും കേന്ദ്രസർക്കാരും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെയാണ് നിയമ മന്ത്രിയുടെ വിവാദ പ്രസ്താവന.
എന്നാൽ ഇതിനെതിരെ പ്രതിപക്ഷവും മുതിർന്ന അഭിഭാഷകരും രംഗത്തെത്തി. ജാമ്യാപേക്ഷകൾ സുപ്രീംകോടതി കേൾക്കരുതെന്ന് ഒരു നിയമ മന്ത്രിക്ക് എങ്ങനെ പറയാൻ കഴിയുമെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ സഭയിൽ ചോദിച്ചു.സഭാ നടപടികൾ നിറുത്തിവച്ചുകൊണ്ട് കിരൺ റിജിജുവിന്റെ പരാമർശം ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കിരൺ റിജിജുവിന് സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർത്ഥം അറിയുമോയെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |