
ഡെറാഡൂൺ: പതിനാല് പതഞ്ജലി ഉത്‌പന്നങ്ങളുടെ ലൈസൻസ് അടിയന്തരമായി സസ്‌പെൻഡ് ചെയ്ത് ഉത്തരാഖണ്ഡിലെ ലൈസൻസിംഗ് അതോറിറ്റി. പരസ്യക്കേസുമായി ബന്ധപ്പെട്ട് പതഞ്ജലിയുടെ ദിവ്യ ഫാർമസി നിർമിച്ച പതിനാല് ഉത്‌പന്നങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതായി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ലൈസൻസിംഗ് വകുപ്പ് വ്യക്തമാക്കി.
ദിവ്യ ഫാർമസിയുടെ ദൃഷ്ടി ഐഡ്രോപ്പ്, സ്വസരി ഗോൾഡ്, സ്വസരി വാതി, ബ്രോഞ്ചം, സ്വസരി പ്രവാഹി, സ്വസരി അവലേ, മുക്ത വാതി എക്‌സ്‌ട്രാ പവർ, ലിപിഡം, ബിപി ഗ്രിത്, മധുഗ്രിത്, മധുനാശിനി വാതി എക്‌സ്‌ട്രാ പവർ, ലിവാമ്രിത് അഡ്വാൻസ്, ലിവോഗ്രിത്, ഐഗ്രിത് ഗോൾഡ് എന്നീ ഉത്‌പന്നങ്ങളാണ് റദ്ദാക്കിയത്.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട് യോഗ ഗുരു ബാബാ രാംദേവും സഹപ്രവർത്തകനായ ആചാര്യ ബാലകൃഷ്‌ണയും സമർപ്പിച്ച മാപ്പപേക്ഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. ഇരുവരോടും ഇന്ന് കോടതിയിൽ ഹാജരാവാൻ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ 23ന് നടന്ന അവസാന വാദത്തിനിടെ പത്രങ്ങളിൽ മാപ്പപേക്ഷ വലിയരീതിയിൽ പ്രദർശിപ്പിക്കാത്തതിന് പതഞ്ജലിയെ സുപ്രീം കോടതി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. പത്രങ്ങളിൽ പതഞ്ജലി നൽകിയ മാപ്പപേക്ഷയുടെ വലിപ്പം ഉത്‌പന്നങ്ങളുടെ മുഴുവൻ പേജ് പരസ്യത്തിന് സമാനമാണോയെന്ന് കോടതി ചോദിച്ചു. കോടതിയോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും തങ്ങളുടെ തെറ്റുകൾ ആവർത്തിക്കില്ലെന്നും 67 പത്രങ്ങളിൽ മാപ്പപേക്ഷ പരസ്യപ്പെടുത്തിയതായും പതഞ്ജലി വിശദീകരിക്കുകയും ചെയ്തു. പിന്നാലെ മുൻ മാപ്പപേക്ഷയേക്കാൾ വലിപ്പത്തിൽ പതഞ്ജലി വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |