
ചെന്നൈ: പരിശീലനപ്പറക്കലിനിടെ സാങ്കേതിക തകരാറിനെത്തുടർന്ന് ചെറുവിമാനം നടുറോഡിൽ ഇറക്കി. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി- പുതുക്കോട്ട ദേശീയപായതിലായിരുന്നു സംഭവം. സെസ്ന വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ രണ്ട് പൈലറ്റുമാർക്കും ചെറിയ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ചിറങ്ങിയതിന്റെ ഭാഗമായി വിമാനത്തിന്റെ മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്. പൈലറ്റുമാർ എവിടത്തുകാരാണെന്ന് വ്യക്തമല്ല.
സെസ്ന 172 ഇനത്തിലെ ഒറ്റ എൻജിൻ വിമാനം സേലത്ത് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ പരിശീലന സ്ഥാപനത്തിന്റേതാണെന്നാണ് അധികൃതർ പറയുന്നത്. പരിശീലന പറക്കലിനിടെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെടുകയും ഉടൻ ഹൈവേയിൽ ഇറക്കുകയുമായിരുന്നു എന്നും അധികൃതർ വ്യക്തമാക്കുന്നു. .
ഉച്ചയ്ക്ക് 12.45നായിരുന്നു അടിയന്തര ലാൻഡിംഗ് നടത്തിയത്. ഈസമയം റോഡിൽ നിറയെ വാഹനങ്ങളും വഴിയാത്രക്കാരും ഉണ്ടായിരുന്നു. അമ്മച്ചത്തിരം ബസ് സ്റ്റോപ്പിന് സമീപം വിമാനം ഇറങ്ങുന്നതുകണ്ട് എന്താണ് സംഭവിച്ചതെന്നറിയാതെ ജനം പരിഭ്രാന്തിയിലായി. അല്പം കഴിഞ്ഞാണ് എന്താണ് സംഭവിച്ചതെന്ന് അവർക്കെല്ലാം മനസിലായത്. വൻ ജനക്കൂട്ടമായിരുന്നു വിമാനത്തിനുചുറ്റും. ഏറെ പണിപ്പെട്ടാണ് പൊലീസ് ജനങ്ങളെ സംഭവസ്ഥലത്തുനിന്ന് മാറ്റിയത്.
അപകടവിവരമറിഞ്ഞ് പുതുക്കോട്ട ജില്ലയിലെ കിരനൂർ സബ് ഡിവിഷനിൽ നിന്നുള്ള പൊലീസ് സ്ഥലത്തെത്തി ഗതാഗതം സുഗമമാക്കി. വ്യോമസേനാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. അപകടത്തിന് കാരണം സാങ്കേതിക തകരാർ എന്നുമാത്രമാണ് ഇപ്പോൾ പറയാനാവുക എന്നും അധികൃതർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |