
ന്യൂഡൽഹി: മലയാളിക്ക് അഭിമാനത്തോടെ ലോകത്തോട് പറയാം, ഇവിടം 'കേരളം" ആണ്. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലെ 'കേരള"യെ 'കേരളം" എന്നുമാറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവാതീർത്ഥിലെ ആദ്യമന്ത്രിസഭായോഗത്തിലാണ് ചരിത്ര തീരുമാനം.
പേരുമാറ്റത്തിനായി 2024 ജൂൺ ആറിന് കേരള നിയമസഭ പാസാക്കിയ പ്രമേയം പരിഗണിച്ചാണ് നടപടി. നിയമസഭയുടെ അഭിപ്രായം ചേർത്ത് രാഷ്‌ട്രപതിയുടെ അനുമതിയോടെ പേരുമാറ്റ ബിൽ മാർച്ചിലെ ബഡ്‌ജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. ബിൽ നിയമമായാൽ സംസ്ഥാനവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ രേഖകളിൽ 'കേരള" 'കേരളം" ആകും.
സ്വാതന്ത്ര്യസമര കാലം മുതൽ മലയാളം സംസാരിക്കുന്നവർക്കായി ഐക്യകേരളം രൂപീകരിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് 1956 നവംബർ ഒന്നിന് സംസ്ഥാനം രൂപീകരിച്ചത്. എന്നാൽ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള" എന്നാണ് രേഖപ്പെടുത്തിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം പേര് ‘കേരളം’ എന്ന് ഭേദഗതി ചെയ്യണമെന്നും നിയമസഭയുടെ പ്രമേയം ആവശ്യപ്പെട്ടിരുന്നു.
പ്രമേയത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അംഗീകാരം നൽകിയശേഷം മന്ത്രിസഭാ കുറിപ്പ് തയ്യാറാക്കി നിയമകാര്യ, നിയമനിർമ്മാണ വകുപ്പുകളുടെ അനുമതിയോടെയാണ് ഇന്നലത്തെ യോഗത്തിൽ പരിഗണിച്ചത്.
സ്വാതന്ത്ര്യാനന്തരം പേരുമാറ്റിയ സംസ്ഥാനങ്ങൾ
ഒഡീഷ (ഒറീസ)-2011
ഉത്തരാഖണ്ഡ് (ഉത്തരാഞ്ചൽ)-2007
പുതുച്ചേരി (പോണ്ടിച്ചേരി)-2006
എൻ.സി.ടി ഡൽഹി (ഡൽഹി)-1992
തമിഴ്നാട് (മദ്രാസ്)- 1969
കർണാടക (മൈസൂർ)-1973
ഉത്തർപ്രദേശ് (യുണൈറ്റഡ് പ്രൊവിൻസസ്)- 1950
ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേര്, അതിർത്തി, വിസ്‌തീർണ്ണം തുടങ്ങിയവ പരാമർശിക്കുന്നു.
ആർട്ടിക്കിൾ 3: ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ ഭേദഗതി ചെയ്‌ത് സംസ്ഥാനങ്ങളുടെ പേര് മാറ്റാൻ പാർലമെന്റിന് അധികാരം നൽകുന്നു. പാർലമെന്റിൽ ബിൽ കൊണ്ടുവന്ന് സംസ്ഥാനത്തിന്റെ പേര് മാറ്റാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |