ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടീം റാങ്കിംഗിൽ മൂന്ന് ഫോർമാറ്റുകളിലും ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ ടീം. ഏകദിന, ട്വന്റി ട്വന്റി ഫോർമാറ്റുകളിൽ ഒന്നാം റാങ്കിലായിരുന്ന ഇന്ത്യ ഓസ്ട്രേലിയയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ നേടിയ തകർപ്പൻ വിജയത്തോടെയാണ് ടെസ്റ്റ് ഫോർമാറ്റിലും ഒന്നാം റാങ്കിലെത്തിയത്. നാളെ ഡൽഹിയിൽ തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് നിലനിറുത്താം. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ ടീം മൂന്ന് ഫോർമാറ്റുകളിലും ഒരേ സമയം ഒന്നാം റാങ്ക് അലങ്കരിക്കുന്നത്. 2014ൽ ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമും ഇന്ത്യയാണ്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യമത്സരത്തിന് മുമ്പ് ഇന്ത്യ ടെസ്റ്റ് ടീം റേറ്റിംഗിൽ രണ്ടാം സ്ഥാനത്തായിരുന്നു. 115 റേറ്റിംഗ് പോയിന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. രണ്ടാമതുള്ള ഓസീസിന് 111 പോയിന്റേയുള്ളൂ. ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് മൂന്ന് മുതൽ അഞ്ചുവരെയുള്ള സ്ഥാനങ്ങളിൽ.
ഏകദിനത്തിൽ 114 റേറ്റിംഗ് പോയിന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തുള്ളത്.കഴിഞ്ഞമാസം ന്യൂസിലാൻഡിനെ ഏകദിനപരമ്പരയിൽ 3-0ത്തിന് കീഴടക്കിയാണ് ഇന്ത്യ ഒന്നാം റാങ്കിലെത്തിയിരുന്നത്. ഏകദിനത്തിലെ രണ്ടാം റാങ്കും ഓസ്‌ട്രേലിയയ്ക്ക് തന്നെയാണ്. ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, പാകിസ്ഥാൻ എന്നിവർ യഥാക്രമം മൂന്ന് മുതൽ അഞ്ചുവരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നു. ട്വന്റി ട്വന്റിയിൽ 267 റേറ്റിംഗ് പോയിന്റുമായി ഇന്ത്യ ഒന്നാമതുള്ളപ്പോൾ രണ്ടാമതുള്ള ഇംഗ്ലണ്ടിന് 266 റേറ്റിങ്ങുണ്ട്. പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് മൂന്ന് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലുള്ളത്. അശ്വിൻ രണ്ടാം റാങ്കിൽ നാഗ്പുർ ടെസ്റ്റിൽ ഓസീസിന്റെ എട്ടുവിക്കറ്റുകൾ സ്വന്തമാക്കിയ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ രണ്ടാം റാങ്കിലെത്തി. ഏഴുവിക്കറ്റുകളും 70 റൺസുമടിച്ച രവീന്ദ്ര ജഡേജ ആൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.ബൗളർമാരുടെ പട്ടികയിൽ ജഡേജ നാലുപടവുകൾ കയറി 16-ാം റാങ്കിലെത്തി. നാഗ്പുരിൽ 84 റൺസടിച്ച അക്ഷർ പട്ടേൽ ആൾറൗണ്ടർമാരുടെ പട്ടികയിൽ ആറുപടവുകൾ കയറി ഏഴാം സ്ഥാനത്തെത്തി. സെഞ്ച്വറി നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ രണ്ട് പടവുകൾ കയറി ബാറ്റർമാരുടെ പട്ടികയിൽ എട്ടാമതെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |