
മുംബയ്: ട്വന്റി-20 ലോകകപ്പിൽ ഇത്തവണ സൂപ്പർ എട്ട് റൗണ്ട് ഉറപ്പിക്കുന്ന ആദ്യ ടീമായി വെസ്‌റ്റിൻഡീസ്. ഇന്നലെ നേപ്പാളിനെ 9 വിക്കറ്റിന് കീഴടക്കി ഗ്രൂപ്പ് സിയിൽ തുടർച്ചയായ മൂന്നാം വിജയം നേടിയാണ് വെസ്റ്റിൻഡീസ് സൂപ്പർ എട്ടിലേക്ക് ആദ്യമേ തന്നെ ടിക്കറ്റെടുത്തത്.
മുംബയ്‌യിലെ വാങ്കഡെയിൽ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ നേടിയത് 133 റൺസാണ്. മറുപടിക്കിറങ്ങിയ വെസ്റ്റിൻഡീസ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15.2 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (134/1).
അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്‌ടൻ ഷായ് ഹോപ്പും (പുറത്താകാതെ 44 പന്തിൽ 61), അദ്ദേഹത്തിന് ഉറച്ച പിന്തുണ നൽകിയ ഷിമ്രോൺ ഹെറ്റ്‌മേയറും ( പുറത്താകാതെ 32 പന്തിൽ 46) ചേർന്ന് അനായാസം വിൻഡീസിനെ വിജയത്തിൽ എത്തിക്കുകയായിരുന്നു. ബ്രാണ്ടൻ കിംഗിന്റെ (22) വിക്കറ്റാണ് വിൻഡീസിന് നഷ്ടമായത്.
നേരത്തേ അർദ്ധ സെഞ്ച്വറി നേടിയ ദിപേന്ദ്ര സിംഗ് അയിരെയാണ് (47 പന്തിൽ 58) നേപ്പാളിന്റെ ടോപ് സ്കോററായത്. ദിപേന്ദ്രയെക്കൂടാതെ 15 പന്തിൽ 26 റൺസ് നേടിയ വാലറ്റക്കാരൻ സോംപാൽ കാമിക്ക് മാത്രമാണ് നേപ്പാൾ നിരയിൽ പിടിച്ചു നിൽക്കാനായുള്ളൂ.4 വിക്കറ്റ് നേടിയജാസൺ ഹോൾഡറാണ് നേപ്പാൾ ബാറ്റിംഗ് നിരയെ തകർക്കാൻ നേതൃത്വം നൽകിയത്.
വിൻഡീസ് ഇൻ, നേപ്പാൾ ഔട്ട്
കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച വിൻഡീസ് ആറ് പോയിന്റ് നേടിയാണ് സൂപ്പർ 8 റൗണ്ട് ഉറപ്പിച്ചത്. കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ നേപ്പാൾ ടൂർണമെന്റിൽ നിന്ന് പുറത്തായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |