
ഇന്ത്യ- ന്യൂസിലാൻഡ് ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ നാളെ
അഹമ്മദാബാദ് : രണ്ട് വർഷം മുമ്പ് കരീബിയൻ മണ്ണിൽ നടന്ന കലാശക്കളിയിൽ ദക്ഷിണാഫ്രിക്കയെ കശക്കിയെറിഞ്ഞ് നേടിയ ലോക കിരീടം നിലനിറുത്താൻ സൂര്യകുമാർ യാദവിനും സംഘത്തിനും കഴിയുമോ ?. അതോ ചരിത്രത്തിൽ ആദ്യമായി ഒരു ലോകകപ്പിൽ മുത്തമിടാനുള്ള കിവികളുടെ മോഹം പൂവണിയുമോ ?. നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ലോകകപ്പ് ഫൈനൽ പോരിനിറങ്ങുമ്പോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
സൂപ്പർ ഹീറോയാകാൻ
സഞ്ജു സാംസൺ
ലോകകപ്പ് തുടങ്ങുമ്പോൾ ഫസ്റ്റ് ഇലവനിൽ ഇടം ഉറപ്പില്ലാതിരുന്ന സഞ്ജു സാംസണാണ് ഇപ്പോൾ ഇന്ത്യയുടെ തുറുപ്പുചീട്ട്. സൂപ്പർ എട്ടിൽ വിൻഡീസിനെതിരെ 50 പന്തുകളിൽ നാലു സിക്സുകളും 12 ഫോറുകളുമടക്കം പുറത്താകാതെ നേടിയ 97 റൺസും സെമിയിൽ ഇംഗ്ളണ്ടിനെതിരെ 42 പന്തുകളിൽ ഏഴു സിക്സുകളും എട്ടുഫോറുകളമടക്കം നേടിയ 89 റൺസും സഞ്ജുവിന്റെ തലവര മാറ്റി. ലോകകപ്പിന് മുമ്പുനടന്ന കിവീസിനെതിരായ പരമ്പരയിൽ നിരാശപ്പെടുത്തിയതിനാലാണ് ലോകകപ്പിന്റെ തുടക്കത്തിൽ പുറത്തിരിക്കേണ്ടിവന്നത്. അതിനുള്ള പ്രതികാരം കിവികളോട് തീർക്കാനുള്ള സഞ്ജുവിന്റെ അവസരമാണിത്.
ഇന്ത്യയ്ക്ക് വില്ലനാകാൻ
ഫിൻ അല്ലെൻ
കലാശക്കളിക്ക് ഇറങ്ങുമ്പോൾ ഇന്ത്യ ഏറ്റവും അധികം ഭയക്കേണ്ടത് വലംകയ്യൻ ഓപ്പണർ ഫിൻ അല്ലെനെയാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സെമിയിലെ അതിവേഗ സെഞ്ച്വറിയോടെ (33 പന്തുകളിൽ 10 ഫോറും എട്ട് സിക്സുമടക്കം 100 നോട്ടൗട്ട്) അല്ലെൻ ഫോം തിരിച്ചുപിടിച്ചുകഴിഞ്ഞു. അസാമാന്യ ശക്തിയാണ് അല്ലെന്റെ ഷോട്ടുകൾക്ക്. അതിവേഗത്തിൽ സ്കോർ ഉയർത്താൻ മിടുക്കൻ. ലോകകപ്പിന് മുമ്പ് കാര്യവട്ടത്ത് നടന്ന ഇന്ത്യയ്ക്ക് എതിരായ അഞ്ചാം ട്വന്റി-20യിൽ അല്ലെൻ 38 പന്തുകളിൽ അടിച്ചുകൂട്ടിയത് 80 റൺസ്. കരിയറിലെ 60 ട്വന്റി-20 ഇന്നിംഗ്സുകളിൽ 170ന് മുകളിലാണ് സ്ട്രൈക്ക് റേറ്റ്. അല്ലെനെ തുടക്കത്തിലേ വീഴ്ത്തിയില്ലെങ്കിൽ ഇന്ത്യയ്ക്ക് വില്ലനായി മാറും.
ഫൈനലിലേക്കുള്ള വഴി
ഇന്ത്യ
ഗ്രൂപ്പ് എയിൽ അമേരിക്കയെ 29 റൺസിന് തോൽപ്പിച്ച് തുടക്കം
രണ്ടാം മത്സരത്തിൽ നമീബിയയെ 93 റൺസിന് കീഴടക്കി
പാകിസ്ഥാനെതിരായ വിജയം 61 റൺസിന്
നെതർലാൻഡ്സിനെ 17 റൺസിന് തോൽപ്പിച്ച് ഗ്രൂപ്പ് ജേതാക്കൾ
സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് 17 റൺസ് തോൽവി .
72 റൺസിന് സിംബാബ്വേയെ കീഴടക്കി.
അഞ്ചുവിക്കറ്റിന് വിൻഡീസിനെയും കീഴടക്കി .
സെമിയിൽ ഇംഗ്ളണ്ടിനെ ഏഴു റൺസിന് തോൽപ്പിച്ചു.
ന്യൂസിലാൻഡ്
ഗ്രൂപ്പ് ഡിയിൽ അഫ്ഗാനെതിരെ 5 വിക്കറ്റ് ജയത്തോടെ തുടക്കം.
യു.എ.ഇയെ കീഴടക്കിയത് 10 വിക്കറ്റിന്.
ദക്ഷിണാഫ്രിക്കയോട് ഏഴ് വിക്കറ്റിന്റെ തോൽവി .
കാനഡയ്ക്ക് എതിരെ 8 വിക്കറ്റ് വിജയം.
സൂപ്പർ എട്ടിൽ പാകിസ്ഥാനെതിരായ ആദ്യ മത്സരം മഴയെടുത്തു.
ശ്രീലങ്കയെ 61 റൺസിന് തോൽപ്പിച്ചു.
ഇംഗ്ളണ്ടിനോട് നാലുവിക്കറ്റിന് തോൽവി.
സെമിയിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തോൽപ്പിച്ചു.
4-1
ലോകകപ്പിന് മുമ്പ് ഇന്ത്യയിൽ നടന്ന ട്വന്റി-20 പരമ്പരയിൽ ഇന്ത്യയുടെ വിജയമാർജിൻ.
18-11
ഇന്ത്യയും ന്യൂസിലാൻഡും ട്വന്റി-20 ഫോർമാറ്റിൽ ഏറ്റുമുട്ടിയ 30 മത്സരങ്ങളിൽ 18 വിജയം ഇന്ത്യയ്ക്ക്. 11 വിജയം കിവീസിന്. ഒരു കളി ടൈ ആയി.
3-0
ട്വന്റി-20 ലോകകപ്പിൽ ഇതുവരെ ന്യൂസിലാൻഡിനെ തോൽപ്പിക്കാൻ ഇന്ത്യയ്ക്കായിട്ടില്ല. 2007,2016,2021 ലോകകപ്പുകളിൽ വിജയം കിവീസിന്.
2
തവണ ട്വന്റി-20 ലോകകപ്പ് നേടിയിട്ടുള്ളവരാണ് ഇന്ത്യ (2007,2024). കിവീസിന് ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ല.
4
ഇത് നാലാം തവണയാണ് ഇന്ത്യ ട്വന്റി-20 ലോകകപ്പ് ഫൈനലിലെത്തുന്നത്. 2007,2014,2024,2026 വർഷങ്ങളിൽ. കിവീസിന് രണ്ട് തവണ ഫൈനലിലെത്താനായി. 2021ലായിരുന്നു ആദ്യം. അന്ന് ഓസീസിനോട് തോറ്റ് റണ്ണേഴ്സ് അപ്പായി.
നാളെ ജയിച്ചാൽ ട്വന്റി-20 ലോകകപ്പ് കിരീടം നിലനിറുത്തുന്ന ആദ്യ ടീമായും ഏറ്റവും കൂടുതൽ തവണ കിരീടം നേടുന്ന ടീമായും ഇന്ത്യ മാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |