
ലോകകപ്പ് വിജയത്തിൽ സൂപ്പർ താരമായി സഞ്ജു സാസംൺ
അഹമ്മദാബാദ് : നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടം ഉയർത്തുമ്പോൾ ക്രിക്കറ്റ് ലോകം മുഴുവൻ ചർച്ച ചെയ്തത് സഞ്ജു സാംസൺ എന്ന മലയാളി പ്രതിഭയെക്കുറിച്ചായിരുന്നു. ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ പ്ളേയിംഗ് ഇലവനിൽ പോലും അവസരമില്ലാതിരുന്ന സഞ്ജു ഒടുവിൽ പ്ളേയർ ഒഫ് ദ ടൂർണമെന്റ് ട്രോഫി ഏറ്റുവാങ്ങിയപ്പോൾ സോഷ്യൽ മീഡിയയിലും സഞ്ജു തരംഗമായി മാറി. മാറ്റിയിട്ട കല്ല് സൂപ്പർ താരങ്ങൾ മുതൽ ക്രിക്കറ്റിനെക്കുറിച്ച് അധികം അറിയാത്തവർവരെ സഞ്ജുവിനെ വാഴ്ത്തിപ്പാടി. പ്രധാനമന്ത്രിയും ലോക്സഭാ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും സച്ചിനും വിരാട് കൊഹ്‌ലിയുമടക്കമുള്ള ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളുമൊക്കെ സഞ്ജുവിനെ പ്രശംസകൊണ്ട് മൂടുകയാണ്.
ലോകകപ്പിന് മുമ്പ് ന്യൂസിലൻഡിനെതിരെ നടന്ന പരമ്പരയിലെ അഞ്ചുമത്സരങ്ങളിലും സഞ്ജു തുടർച്ചയായി പരാജയപ്പെട്ടപ്പോൾ വിമർശിച്ചവർപോലും ഈ തിരിവിച്ചുവരവിൽ അഭിനന്ദനങ്ങൾ അർപ്പിക്കുകയാണ്.വെസ്റ്റ് ഇൻഡീസിന് എതിരായ സൂപ്പർ എട്ട് മത്സരത്തിൽ 50 പന്തുകളിൽ 12 ബൗണ്ടറികളുടെയും നാല് സിക്സുകളുടെയും അകമ്പടിയോടെ പുറത്താകാതെ 97 റൺസ് നേടി ഇന്ത്യയെ വിജയിപ്പിച്ചതോടെയാണ് സഞ്ജുവിന്റെ തലവര മാറിയത്. സെമിയിൽ ഇംഗ്ളണ്ടിന് എതിരെയും ഫൈനലിൽ കിവീസിനെതിരെയും അർദ്ധസെഞ്ച്വറികൾ നേടിയതോടെ സഞ്ജു സൂപ്പർ ഹീറോയായി മാറി. അവസരം ലഭിച്ച അഞ്ച് ഇന്നിംഗ്സുകളിൽ മൂന്ന് അർദ്ധ സെഞ്ച്വറികളോടെ നേടിയ 321 റൺസുമായി ഈ ലോകകപ്പിലെ ഇന്ത്യയുടെ ഉയർന്ന റൺവേട്ടക്കാരനായും ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരമായും സഞ്ജു ചരിത്രം കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |