കൊളംബോ: ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരകളിൽ പരിക്കേറ്റ ക്യാപ്ടനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ കുശാൽ പെരേരയ്ക്ക് പകരം ഡസുൻ ഷനാക ശ്രീലങ്കയെ നയിക്കും. പരിശീലനത്തിനിടെ വലത് തോളിന് പരിക്കേറ്റതിനെ തുടർന്നാണ് കുശാലിനെ ഇന്ത്യയ്ക്കെതിരായ പരിമിത ഓവർ പരമ്പരയിൽ നിന്ന് ഒഴിവാക്കുന്നതെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കണങ്കാലിന് പരിക്കേറ്റ പേസർ ബിനുര ഫെർണാണ്ടോയ്ക്ക് ഏകദിന പരമ്പര നഷ്ടമാകുമെന്നും ലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
കഴിഞ്ഞ മേയിലാണ് കുശാൽ ശ്രീലങ്കൻ പരിമിത ഓവർ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. അദ്ദേഹത്തിന്റെ കീഴിൽ കളിച്ച മൂന്ന് പരമ്പരകളിലും ശ്രീലങ്ക തോറ്റിരുന്നു. ഇംഗ്ലണ്ടിൽ വച്ച് ബയോ ബബിൾ പ്രോട്ടോക്കൾ ലംഘിച്ചതിന് നിരോഷൻ ഡിക്ക്വെല്ല സസ്പെൻഷനിലായതിനാൽ യുവ വിക്കറ്റ് കീപ്പർമാരായ മിനോദ് ബനുകയേയും ലഹിരു ഉദാരയേയും ലങ്ക ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയും ശ്രീലങ്കയും തമ്മലുള്ള ഏകദിന പരമ്പരയിലെ ആദ്യമത്സരം നാളെ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |