സാൻ യുവാൻ: കഴിഞ്ഞ ദിവസം ലാറ്റിനമേരിക്കൻ മേഖലാ ലോകകപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ടിലെ അർജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരത്തിനിടെ അർജന്റീനിയൻ പ്രതിരോധതാരം നിക്കോളാസ് ഒട്ടാമെൻഡിക്ക് ചുവപ്പ് കാർഡ് നൽകാതിരുന്ന ഉറുഗ്വേക്കാരൻ റഫറി ആന്ദ്രെ കുൻഹയ്ക്കും വീഡിയോ അസിസ്റ്റന്റ് എസ്തബാൻ ഓസ്റ്റോജിച്ചിനും സസ്‌പെൻഷൻ. മത്സരത്തിന്റെ 34-ാം മിനിട്ടിലാണ് ഒട്ടാമെൻഡി ബ്രസീൽ മുന്നേറ്റ താരം റാഫീഞ്ഞ്യോയുടെ മുഖത്ത് കൈമുട്ടുകൊണ്ട് ഇടിച്ചത്.
കുൻഹയും ഒസ്‌റ്റോജിച്ചും ഗുരുതരമായ പിഴവാണ് വരുത്തിയതെന്നും അനിശ്ചിത കാലത്തേക്ക് ഇരുവരേയും സസ്‌പെന്റ് ചെയ്യുകയാണെന്നും ദക്ഷിണ അമേരിക്കൻ ഫുട്‌ബാൾ കോൺഫെഡറേഷൻ വ്യക്തമാക്കി.
പരിക്കേറ്റ റാഫീഞ്ഞ്യോ അഞ്ച് സ്റ്റിച്ചുകളുമായാണ് രണ്ടാം പകുതിയിൽ കളിക്കാനിറങ്ങിയത്. എന്നിട്ടും വായിൽ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. പെനാൽട്ടി ബോക്‌സിന് അകത്ത് വെച്ചായിരുന്നു ഒട്ടാമെൻഡിയുടെ പരുക്കൻ ഫൗൾ.
പന്തുമായി ബോക്സിനകത്തേക്ക് കയറിയ റാഫീന്യയുടെ കാലിൽ നിന്ന് ഒട്ടാമെൻഡി പന്ത് റാഞ്ചിയെടുത്തു. പന്ത് ക്ലിയര്‍ ർചെയ്യുന്നതിനിടെ ഒട്ടാമെൻഡിയെ റാഫീഞ്ഞ്യോ പ്രസ് ചെയ്തു. ഇത് കണ്ട ഒട്ടാമെൻഡി അപകടകരമാം വിധം കൈമുട്ട് വീശി. അർജന്റീന താരത്തിന്റെ കൈമുട്ട് നേരെ ചെന്നിടിച്ചത് റാഫീഞ്ഞ്യോയുടെ മുഖത്താണ്.
വേദനകൊണ്ട് പുളഞ്ഞ റാഫീഞ്ഞ്യോ അപ്പോൾത്തന്നെ നിലത്തുവീണു. വായിൽ നിന്ന് രക്തം വരാനും തുടങ്ങി. ഇക്കാര്യം റഫറിയെ അറിയിച്ചെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ല. മത്സരം പുനരാരംഭിക്കുകയും ചെയ്തു. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയ പരിക്കേൽക്കാതെ റാഫീഞ്ഞ്യോ രക്ഷപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |