മഡ്ഗാവ് : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ എട്ടാം സീസണിന് ഇന്ന് ഗോവയിൽ തുടക്കമാകുന്നു. കഴിഞ്ഞ സീസണിലേതുപോലെ കൊവിഡ് പശ്ചാത്തലത്തിൽ ഗോവയിൽ ബയോ ബബിളിലാണ് എല്ലാ മത്സരങ്ങളും നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് രാത്രി 7.30ന് കേരള ബ്ളാസ്റ്റേഴ്സും കൊൽക്കത്തൻ ക്ളബ് മോഹൻ ബഗാനുമാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലൈവായി കളികാണാം.
രണ്ട് തവണ ഫൈനലിലെത്തിയതൊഴിച്ചാൽ വീട്ടാൻ ഏറെ കടങ്ങളുള്ള ബ്ളാസ്റ്റേഴ്സ് ഇക്കുറിയെങ്കിലും കിരീടം നേടാനുള്ള മോഹവുമായാണ് പുതിയ കോച്ച് ഇവാൻ വ്യൂക്കോമാനോവിച്ചിന് കീഴിൽ ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ 11 ക്ളബുകൾ മത്സരിച്ചപ്പോൾ പത്താം സ്ഥാനത്തെത്താനേ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞിരുന്നുള്ളൂ. ഗോവക്കാരനായ ലെഫ്റ്റ് ബാക്ക് ജെറെൽ കാർനെയ്റോയാണ് ബ്ളാസ്റ്റേഴ്സിനെ ഈ സീസണിൽ നയിക്കുന്നത്. 2019 മുതൽ മഞ്ഞക്കുപ്പായത്തിലുള്ള ജെസെൽ ക്ളബിനായി 34 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്,കെ.പി രാഹുൽ,കെ.പ്രശാന്ത്,അബ്ദുൽ ഹക്കു തുടകിയ മലയളികളും ടീമിലുണ്ട്. നിഷുകുമാർ, ഹർമൻജോത് ഖബ്ര,സഞ്ജീവ് സ്റ്റാലിൻ,വിൻസി ബാരറ്റോ,സന്ദീപ് സിംഗ്,ഗിവ്സൺ സിംഗ്,സെത്യസെൻ സിംഗ് തുടങ്ങിയവരാണ് പ്രധാന ദേശീയ താരങ്ങൾ. സ്പെയ്ൻകാരനായ അൽവാരോ വസ്കേസ്, ഭൂട്ടാനിൽ നിന്ന് ചെഞ്ചോ ഗൈലെറ്റ്ഷെൻ,ക്രൊയേഷ്യയിൽ നിന്ന് മാർക്കോ ലെസ്കോവിച്ച്,അർജന്റീനയിൽ നിന്ന് ജോർജ് പെരേര ഡയസ് തുടങ്ങിയ വിദേശതാരങ്ങളും മഞ്ഞപ്പടയിലുണ്ട്. അമരീന്ദർ സിംഗാണ് ഗോളി.ടിരി, ഹ്യൂഗോ ബോമസ്,കാൾ മക് ഹ്യൂ,ഡേവിഡ് വില്യംസ് തുടങ്ങിയ വിദേശപ്രമുഖരും ലിസ്റ്റൺ കൊളാക്കോ,ലെന്നി റോഡ്രിഗസ്,സുഭാഷിഷ് ബോസ്,മൻവീർ സിംഗ്,സുമിത് രതി തുടങ്ങിയ സ്വദേശി പ്രമുഖരും കൊൽക്കത്താ സംഘത്തിലുണ്ട്.
ഐ.എസ്.എല്ലിലെ ഏറ്റവും പ്രമുഖനായ വിദേശ കോച്ച് അന്റോണിയോ ഹബാസാണ് എ.ടി.കെ മോഹൻ ബഗാനെ പരിശീലിപ്പിക്കുന്നത്. ഫിജിയിൽ നിന്നെത്തിയ റോയ് കൃഷ്ണ,പ്രീതം കോട്ടാൽ,സുഭാഷിഷ് ബോസ് എന്നിവരാണ് ഈ സീസണിലെ ക്യാപ്ടന്മാർ.
11 ക്ളബുകളാണ് ഇക്കുറിയും ഐ.എസ്.എല്ലിൽ മാറ്റുരയ്ക്കുന്നത്. പ്രാഥമിക റൗണ്ടിൽ ഓരോ ടീമും പരസ്പരം രണ്ടുതവണ ഏറ്റുമുട്ടും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന നാലുടീമുകൾ സെമിലേക്കും അവിടെ നിന്ന് രണ്ട് ടീമുകൾ ഫൈനലിലേക്കും.
3 തവണ കിരീടം നേടിയിട്ടുള്ള ടീമാണ് എ.ടി.കെ മോഹൻ ബഗാൻ. അത്‌ലറ്റിക്കോ ഡി കൊൽക്കത്തയായി തുടങ്ങി എ.ടി.കെയായി മാറുകയും ഒടുവിൽ മോഹൻ ബഗാനുമായി ചേർന്ന് എ.ടി.കെ മോഹൻ ബഗാനായി മാറുകയുമാണ് ഫുട്ബാൾ ജീവവായുവായി കാണുന്ന കൊൽക്കത്തയുടെ ആവേശം പേറുന്ന ഈ ക്ളബ് ചെയ്തത്.
11 റൗണ്ട് മത്സരങ്ങളുടെ ഫിക്സചറാണ് സംഘാടകർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ചിലാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.ഗോവയിലെ മൂന്ന് വേദികളിലാണ് മത്സരങ്ങൾ.
മുംബയ് സിറ്റി എഫ്.സിയാണ് നിലവിലെ ചാമ്പ്യന്മാർ. കഴിഞ്ഞ സീസൺ ഫൈനലിൽ എ.ടി.കെ മോഹൻ ബഗാനെയാണ് മുംബയ് സിറ്റി തോൽപ്പിച്ചത്. തുടർന്ന് ലീഗ് വിന്നേഴ്സ് ഷീൽഡും മുംബയ് സിറ്റി നേടി. ഇരുകിരീടങ്ങളും ഒരേ സീസണിൽ നേടുന്ന ആദ്യ ക്ളബാണ് മുംബയ് സിറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |