ബാലോൺ ഡി ഓർ ഏഴാം തവണ സ്വന്തമാക്കി ലയണൽ മെസി
പാരീസ്: ഉദ്യേഗജനകമായ കാത്തിരിപ്പിന് അവസാനം ലയണൽ മെസി കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബാൾ താരത്തിനുള്ള ബാലോൺ ഡി ഓർ പുരസ്കാരത്തിൽ മുത്തമിട്ടു. അർജന്റീനയുടേയും പി.എസ്.ജിയുടേയും താരമായ മെസി ഏഴാം തവണയാണ് ബാലോൺ ഡി ഓർ സ്വന്തമാക്കുന്നത്. ഇത്തവണ ബാലോൺ ഡി ഓറിന് ഏറെ സാദ്ധ്യത കൽപ്പിക്കപ്പെട്ടിരുന്ന ബയേൺ മ്യൂണിക്ക് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി രണ്ടാം സ്ഥാനത്ത് എത്തി. ചെൽസിയുടെ ഇറ്റാലിയൻ മിഡ്ഫീൽഡർ ജോർഗീന്യോയാണ് മൂന്നാമത്. ദിദിയർദ്റോഗ്ബയാണ് പുരസ്കാര ജേതാവിന്റെ പേര് പ്രഖ്യാപിച്ചത്. ബാഴ്സയിൽ മെസിയുടെ സഹതാരവും അടുത്ത കൂട്ടുകാരനുമായ ലൂയിസ് സുവാരസാണ് മികച്ച താരത്തിനുള്ള പുരസ്കാരം സമ്മാനിച്ചത്.
11 പേരാണ് ഫൈനൽ റൗണ്ടിൽ ഉണ്ടായിരുന്നത്. ഫ്രാൻസ് ഫുട്ബാൾ മാസികയാണ് പുരസ്കാരം നൽകുന്നത്. ദേശീയ ടീമുകളുടെ ക്യാപ്ടൻമാരും കോച്ചുമാരും തിരഞ്ഞെടുക്കപ്പെട്ട മാദ്ധ്യമ പ്രവർത്തകരുമാണ് ബാലോൺ ഡി ഓർ പുരസ്കാര ജേതാക്കളെ കണ്ടെത്താനുള്ള വോട്ട് ചെയ്യുന്നത്.
ബാഴ്സലോണയുടെ സ്പാനിഷ് മിഡ്ഫീൽഡർ അലക്സിയ പുറ്റെല്ലാസിനെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തു. മികച്ച യുവതാരത്തിനുള്ള പുരസ്കാരം ബാഴ്സയുടെ സ്പാനിഷ് താരം പെഡ്രിയ്ക്കാണ്. മികച്ച സ്ട്രൈക്കറായി റോബർട്ട് ലെവൻഡോവ്സ്കിയെ തിരഞ്ഞെടുത്തു. മികച്ച ഗോൾ കീപ്പർക്കുള്ള ലെവ്യാഷിൻ പുരസ്കാരം പി.എസ്.ജിയുടെ ഇറ്റാലിയൻ ഗോൾകീപ്പർ ഡോണരുമ്മയ്ക്കാണ്. മികച്ച ടീമായി നിലവിലെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് നേടിയ ചെൽസിയെ തിരഞ്ഞെടുത്തു. മികച്ച താരത്തിനുള്ള പുരസ്കാര പോരാട്ടത്തിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക് ആറാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ. കരിം ബെൻസേമ, എൻഗോളോ കാണ്ടെ എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
അർജന്റീനയെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാക്കിയതാണ് 34 കാരനായ മെസിയെ ഇത്തവണ പുരസ്കാരത്തിന് അർഹനാക്കിയതിൽ പ്രധാനമായത്. ബാഴ്സലോണയ്ക്കൊപ്പം സ്പാനിഷ് കിംഗ്സ് കപ്പ് നേട്ടത്തിലും കഴിഞ്ഞ സീസണിൽ മെസി പങ്കാളിയായിരുന്നു.41 ഗോളും 14 അസിസ്റ്റും മെസി സ്വന്തം പേരിൽ കുറിച്ചു. ലെവൻഡോവ്സ്കി ബയേണിനൊപ്പം ബുണ്ടസ് ലിഗ, ക്ലബ് ലോകകപ്പ്, ജർമൻ സൂപ്പർ കപ്പ് എന്നിവ നേടി. 64 ഗോളും 10 അസിസ്റ്റും കഴിഞ്ഞ സീസണിൽ ലെവൻ സ്വന്തമാക്കി. എന്നാൽ പോളിഷ് ജേഴ്സിയിൽ വലിയ നേട്ടങ്ങൾ താരത്തിന് ഇല്ലായിരുന്നു. കഴിഞ്ഞ തവണ കൊവിഡ് മൂലം ബാലോൺ ഡി ഓർ പുരസ്കാരം നൽകിയിരുന്നില്ല. ആ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ ലെവൻഡോസ്കിയ്ക്കായിരുന്നു ബാലോൺ ഡി ഓറിന് എറെ സാദ്ധ്യത കൽപ്പിച്ചിരുന്നത്.
കഴിഞ്ഞ വർഷം ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുത്തതും ലെവനെ ആയിരുന്നു.
മെസിയുടെ പ്രതികരണം
വലിയ സന്തോഷം
രണ്ട് വർഷം മുൻപ് പുരസ്കാരം സ്വീകരിക്കുമ്പോൾ ഇതായിരിക്കും എന്റെ അവസാന ബലോൺ ഡി ഓർ എന്നായിരുന്നു കരുതിയത്. എന്നാൽ ഇവിടെ വരെെ എത്താനായതിൽ വലിയ സന്തോഷം. ഇത്തവണ കോപ്പ അമേരിക്ക കിരീടം നേടാനായതിനാൽ തന്നെ എനിക്ക് സ്പെഷ്യലാണ്. എപ്പോഴാണ് വിരമിക്കുന്നത് എന്ന് എന്നോട് ചോദിക്കുന്നുണ്ട്. എന്നാൽ ഞാനിപ്പോൾ പാരീസിലെത്തി. വളരെ സന്തോഷവനാണ്. കൂടുതൽ കിരീടങ്ങൾ ഇനിയും നേടാനാകുമെന്ന് കരുതുന്നു.
ലെവൻ യോഗ്യൻ
റോബർട്ടിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.നിങ്ങൾക്കൊപ്പം മത്സരിക്കാനായത് വലിയ അംഗീകാരമാണ്. കഴിഞ്ഞ തവണ ബാലോൺ ഡി ഓറിന് നിങ്ങൾ തന്നെയായിരുന്നു അർഹൻ. കൊവിഡ് ഇല്ലായിരുന്നുവെങ്കിൽ നിങ്ങൾക്ക് തന്നെ പുരസ്കാരം നേടാമായിരുന്നു. ഒരിക്കൽ നിങ്ങൾ ഈ പുരസ്കാരം നേടുമെന്ന് ഞാൻ വിശ്വസിക്കുന്നു.താങ്കളുടെ വീട്ടിലും ഒരു ബാലോൺ ഡി ഓർ പുരസ്കാരം വേണം.
മെസിയും ബാലോൺ ഡി ഓറും
2009,2010, 2011, 2012, 2015, 2019, 2021വർഷങ്ങളിൽ പുരസ്കാരം നേടി.
ബലോൺ ഡി ഓർ പുരസ്കാരം ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയ താരം
5- എണ്ണം സ്വന്തമാക്കിയ ക്രിസ്റ്റ്യാനൊ റൊണാൾഡോയാണ് രണ്ടാം സ്ഥാനത്ത്.
കഴിഞ്ഞ സീസണിൽ
41ഗോളുകൾ
14 അസിസ്റ്റുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |