ഹ്യുഎൽവ (സ്പെയിൻ) : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷസിംഗിൾസിൽ സെമിയിലെത്തി ഇന്ത്യൻ യുവതാരം ലക്ഷ്യ സെന്നും കെ.ശ്രീകാന്തും മെഡൽ ഉറപ്പിച്ചു. പുരുഷ സിംഗിൾസ് ക്വാർട്ടറിൽ ചൈനയുടെ സ്വോ ജുൻ പെംഗിന്റെ വെല്ലുവിളി അതിജീവിച്ചാണ് 20കാരായ ലക്ഷ്യ സെമിയും മെഡലും ഉറപ്പിച്ചത്. ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡൽ ഉറപ്പാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കാഡും ലക്ഷ്യ സ്വന്തം പേരിൽകുറിച്ചു. സ്വോ ജുൻ പെംഗിനെതിരെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 21-15, 15-21, 22-20 നായിരുന്നു ലക്ഷ്യയുടെ വിജയം.ക്വാർട്ടറിൽ നെതർലൻഡ്സ് താരം മാർക് കാൾജോവിനെ നേരിട്ടുള്ള ഗെയിമുകളിൽ 21-8, 21-7ന് അനായാസം വീഴ്ത്തിയാണ് ശ്രീകാന്ത് അവസാന നാലിൽ എത്തിയത്.
നേർക്കു നേർ
സെമിയിൽ ലക്ഷ്യയും ശ്രീകാന്തും തമ്മിലാണ് പോരാട്ടം. ഇവരിൽ ആര് ജയിച്ചാലും ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ സിംഗിൾസ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കാഡ് സ്വന്തമാക്കും.
സങ്കടമായ് സിന്ധു
അതേസമയം നിലവിലെ ലോക ചാമ്പ്യനും ഇന്ത്യയുടെ ഉറച്ച് മെഡൽ പ്രതീക്ഷയുമായിരുന്ന പി.വി സിന്ധു ചൈനീസ് തായ്പേയ് താരം തായ് സൂ യിംഗിനോട് ക്വാർട്ടറിൽ തോറ്റ് പുറത്തായി. ഒളിമ്പിക്സ് സെമിയിലും തായ് യോടായിരുന്നു സിന്ധു തോറ്റത്. 17-21, 13-21 നായിരുന്നു ഇന്നലെ സിന്ധുവിന്റെ തോൽവി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |