മുന്നിൽ പാലക്കാട് തന്നെ
തേഞ്ഞിപ്പലം: സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റിന്റെ മൂന്നാംദിനം റെക്കാഡുകളുടെ പെരുമഴ പെയ്തു. പത്ത് മീറ്റ് റെക്കാഡുകളാണ് ഇന്നലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പിറന്നത്. ചാമ്പ്യൻഷിപ്പിൽ ഇതുവരെ 15 മീറ്റ് റെക്കാർഡുകളായി.
352 പോയിന്റുമായി മൂന്നാംദിനവും പാലക്കാട് ഒന്നാംസ്ഥാനം നിലനിറുത്തി. 295.5 പോയിന്റുമായി എറണാകുളം രണ്ടാംസ്ഥാനത്തും 262.5 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണുള്ളത്.
അണ്ടർ 20 പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്ന് റെക്കാഡുകളാണ് ഇന്നലെ പിറന്നത്. 10 കിലോമീറ്റർ നടത്തത്തിൽ എറണാകുളത്തിന്റെ സാന്ദ്ര സുരേന്ദ്രൻ (49 മിനിറ്റ്. 57.00 സെക്കന്റ്), 100 മീറ്റർ ഹർഡിൽസിൽ തൃശൂരിലെ ആൻ റോസ് ടോമി(14.22സെക്കന്റ്), ഹൈജമ്പിൽ എറണാകുളത്തിന്റെ മീരാ ഷിബു (1.72മീ.) എന്നിവരാണ് റെക്കാഡ് പുസ്തകത്തിൽ ഇടം നേടിയത്.
അണ്ടർ 16 വിഭാഗം ലോംഗ് ജമ്പിൽ കോഴിക്കോടിന്റെ ലക്ഷദ്വീപ് താരം മുബസ്സീന മുഹമ്മദ് (5.90 മീറ്റർ), ഡിസ്കസ് ത്രോയിൽ കാസർകോടിന്റെ വി.എസ്. അനുപ്രിയ (37.23മീ.), 80മീറ്റർ ഹർഡിൽസിൽ പാലക്കാടിന്റെ കെ. കിരൺ (10.90സെക്കന്റ്), അണ്ടർ 16 ആൺകുട്ടികളുടെ 300 മീറ്ററിൽ കോഴിക്കോടിന്റെ ടി.ആഘോഷ് (37.31സെ.), ഹെക്സാത്തോണിൽ മലപ്പുറം ഐഡിയൽ കടകശേരിയുടെ ഇർഫാൻ മുഹമ്മദ് (2946 പോയിന്റ്),അണ്ടർ 14 ഷോട്ട്പുട്ടിൽ ആലപ്പുഴയുടെ സച്ചു മാർട്ടിൻ (13.26മീ),ബാൾ ത്രോയിൽ വയനാടിന്റെ തേജസ് ചന്ദ്രൻ (67.04 മീ) എന്നിവരും ഇന്നലെ റെക്കാഡ്സ്വന്തമാക്കി.മീറ്റ് ഇന്ന് സമാപിക്കും.
റെക്കാഡിലെ
ലക്ഷദീപം
ലക്ഷദ്വീപിൽ നിന്ന് അത്ലറ്റിക് പരിശീലനത്തിനായി കേരളത്തിലെത്തിയ മുബസ്സിന മുഹമ്മദിനെ കാത്തിരുന്നത് റെക്കാഡ് വിജയം. അണ്ടർ 16 ലോംഗ് ജമ്പിൽ 5.90 മീറ്റർ ചാടിക്കടന്നാണ് മുബസീന തൃശൂരിന്റെ ഇ.എസ് ശിവപ്രിയയുടെ (5.68മീറ്റർ) പേരിലുണ്ടായിരുന്ന റെക്കാഡ് തിരുത്തിയത്.മിനിക്കോയ് സ്വദേശിയായ മുബസ്സിന ഒരുവർഷം മുമ്പാണ് കോഴിക്കോട് മലബാർ സ്പോർട്സ് അക്കാഡമിയിൽ എത്തിയത്. ടോമി ചെറിയാനാണ് പരിശീലകൻ. സൗത്ത് സോൺ അണ്ടർ 16 ജാവലിനിൽ സ്വർണം നേടിയിരുന്നു.
ബാൾത്രോയിലെ റെക്കാഡ്
ആദിവാസി ഊരിലേക്ക്
അണ്ടർ 14 ആൺകുട്ടികളുടെ ബാൾത്രോയിലെ സ്വർണം വയനാട്ടിലെ ആദിവാസി ഊരിലേക്ക്. വയനാട് തവിഞ്ഞാലിലെ വട്ടപ്പൊയിൽ തേജസ് ചന്ദ്രൻ 67.04 മീറ്റർ ദൂരത്തിൽ ബാൾ എറിഞ്ഞപ്പോൾ റെക്കാഡും കൂടെപ്പോന്നു. 2020ലെ ജൂനിയർ മീറ്റിൽ വയനാടിന്റെ തന്നെ പി.കെ വിഷ്ണു സ്ഥാപിച്ച 66.65 മീറ്ററിന്റെ റെക്കാഡാണ് തേജസ് തകർത്തത്. ജി.ടി.എച്ച്.എസ്.എസ് എടത്തന സ്കൂളിന് വേണ്ടിയായിരുന്നു തേജസ് ചന്ദ്രൻ മത്സരിച്ചത്. ആർ.സി. മിഥുനാണ് പരിശീലകൻ. അച്ഛൻ ചന്ദ്രൻ പാമ്പ് കടിയേറ്റ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ വാർഡ് മെമ്പറാണ് അമ്മ പുഷ്പ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |