സെഞ്ചൂറിയൻ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയോടുള്ള തോൽവിയേക്കാൾ ദക്ഷിണാഫ്രിക്കൻആരാധകരെ ഞെട്ടിച്ചത് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള ക്വിന്റൺ ഡി കോക്കിന്റെ അപ്രതീക്ഷിത തീരുമാനമായിരുന്നു. വിക്കറ്റ് കീപ്പർ ബാറ്ററായ ഡി കോക്ക് ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ തോൽവിക്ക് പിന്നാലെയാണ് 29-ാം വയസിൽ ലോംഗ് ഫോർമാറ്റിലെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഏകദിന-ട്വന്റി 20 മത്സരങ്ങളിൽ ഡി കോക്ക് തുടരും.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് ഡി കോക്ക് ടെസ്റ്റിൽ നിന്ന് വിരമിക്കുന്നതെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ഡി കോക്കും ഭാര്യ സാഷയും ആദ്യ കുഞ്ഞിനുവേണ്ടി കാത്തിരിക്കുകയാണ്. കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാനാണ് വിരമിക്കുന്നതെന്ന് ഡി കോക്ക് പറഞ്ഞു.
2014-ൽ ആസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് ഡി കോക്ക് അരങ്ങേറ്റം കുറിച്ചത്.
54 ടെസ്റ്റുകളിൽ നിന്ന് 3300 റൺസെടുത്തിട്ടുണ്ട്. 141 ആണ് ഉയർന്ന സ്‌കോർ.
38.82 ശരാശരിയിൽ ആറ് സെഞ്ച്വറികളും 22 അർധസെഞ്ചുറികളും നേടി.
ഈ തീരുമാനം പെട്ടെന്ന് എടുത്തതല്ല. വളരെയധികം ആലോചിച്ച ശേഷമാണ് ടെസ്റ്റിൽ നിന്ന് വിരമിക്കുന്നത്. എന്റെ കുടുംബത്തിന്റെ ഭാവിയ്ക്ക് വേണ്ടിയാണ് ഈ തീരുമാനമെടുത്തത്. ഞാനും ഭാര്യയും കുഞ്ഞിനായി കാത്തിരിക്കുകയാണ്. എന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്കും വളർച്ചയ്ക്കും ഞാൻ പ്രാധാന്യം നൽകുന്നു. അവരോടൊപ്പം സമയം ചിലവിടാൻ ഞാനേറെ ആഗ്രഹിക്കുന്നു
- ക്വിന്റൺ ഡി കോക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |