കഴിഞ്ഞ ഏഴുവർഷമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തലപ്പത്തായിരുന്ന വിരാട് കൊഹ്‌ലി ഒരു ഫോർമാറ്റിൽ പോലും നായകനല്ലാതായി മാറിയത് വളരെ പെട്ടെന്നാണ്. 2014ലെ ആസ്ട്രേലിയൻ പര്യടനത്തിനിടയിൽ അപ്രതീക്ഷിതമായി മഹേന്ദ്രസിംഗ് ധോണി ടെസ്റ്റിൽ നിന്ന് വിരമിച്ചതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിലെ നായകന്റെ തൊപ്പി വിരാടിന്റെ തലയിലെത്തുന്നത്. തുടർന്ന് 2017വരെ വിരാട് ടെസ്റ്റിലും ധോണി ട്വന്റി-20,ഏകദിന ഫോർമാറ്റുകളിലും നായകനായി തുടർന്നു. 2017ൽ ധോണി എല്ലാ ഫോർമാറ്റുകളിലെയും നായകവേഷം വിരാടിന് കൈമാറി.വർഷങ്ങളായി കൈവശം വച്ചിരുന്ന ഐ.പി.എൽ ടീം ആർ.സി.ബിയുടെ ക്യാപ്ടൻസിയും കൂടിയായപ്പോൾ കളിക്കുന്നിടത്തെല്ലാം കപ്പിത്താനായി വിരാട് മാറി.
കഴിഞ്ഞ ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടം പുനരാരംഭിക്കുന്നതിന് മുമ്പ് ആ സീസണിന് ശേഷം താൻ ആർ.സി.ബി ക്യാപ്ടൻസി ഒഴിയുന്നു എന്ന പ്രഖ്യാപനത്തെത്തുടർന്നാണ് വിരാടിന്റെ പടിയിറക്കത്തിന്റെ തുടക്കം.ഇതുവരെ ആർ.സി.ബിക്ക് ഐ.പി.എൽ കിരീടം നേടിക്കൊടുക്കാൻ കഴിയാത്ത കൊഹ്‌ലി കിരീടം നേടി പടിയിറങ്ങാനാണ് കൊതിച്ചതെങ്കിലും അതിന് കഴിഞ്ഞില്ല. പിന്നാലെ നടന്ന ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിലെത്താതെ പുറത്തായപ്പോൾ വിരാട് അപ്രതീക്ഷിതമായി ചെറുഫോർമാറ്റിലെ ക്യാപ്ടൻസി രാജിവച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെലക്ടർമാരും വിരാടിനോട് തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും താരം അതിന് വഴങ്ങിയില്ലെന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ ട്വന്റി-20 ക്യാപ്ടൻസിയിലേക്ക് തിരഞ്ഞെടുത്ത രോഹിത് ശർമ്മയെ ഏകദിനത്തിലേക്കും നായകനായി സെലക്ടർമാർ പ്രഖ്യാപിച്ചു.
ഈ തീരുമാനമെടുക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പ് മാത്രമാണ് തന്നെ ഇക്കാര്യം അറിയിച്ചതെന്ന വിരാടിന്റെ തുറന്നുപറച്ചിൽ വിവാദമായി മാറി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ നിന്ന് വിരാട് വിശ്രമം ആവശ്യപ്പെട്ടെന്നും എന്നാൽ സെലക്ടർമാർ സമ്മതിച്ചില്ലെന്നും വാർത്തകൾ പരന്നു. ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് ജയിച്ചെങ്കിലും തുടർന്നെുള്ള രണ്ട് മത്സരങ്ങളും തോറ്റ് പരമ്പര കൈവിട്ടതോടെയാണ് അപ്രതീക്ഷിതമായി വിരാട് ക്യാപ്ടൻസി ഒഴിയുന്നതായി അറിയിച്ചത്.
സോഷ്യൽ മീഡിയയിലൂടെയാണ് ഇന്നലെ ക്യാപ്ടൻസിയിൽ നിന്ന് ഒഴിവാകുന്ന കാര്യം വിരാട് അറിയിച്ചത്. സെലക്ടർമാരുമായോ ബി.സി.സി.ഐ ഭാരവാഹികളുമായോ ചർച്ചചെയ്തിട്ടില്ലന്നാണ് പ്രാഥമിക വിവരം.
എല്ലാ കാര്യങ്ങൾക്കും ഒരു അവസാനമുണ്ടായേ മതിയാകൂ.ഇന്ത്യൻ ടെസ്റ്റ് ക്യാപ്ടൻ എന്ന നിലയിലെ എന്റെ യാത്ര അവസാനിപ്പിക്കാനുള്ള സമയം ഇതാണ്.നായകനെന്ന നിലയിൽ ഇന്ത്യൻ ടീമിനെ ഒരുപാട് വിജയങ്ങളിലേക്കെത്തിച്ചു. കുറച്ച് പരാജയങ്ങളും സംഭവിച്ചെങ്കിലും ഒരിക്കലും ആത്മാർത്ഥയിലോ കഠിനാദ്ധാനത്തിലോ വിശ്വാസ്യതയിലോ കുറവ് വരുത്തിയിട്ടില്ല.
- വിരാട് കൊഹ‌്ലി
68 ടെസ്റ്റുകളിൽ മത്സരങ്ങളിൽ വിരാട് ഇന്ത്യയെ നയിച്ചു
40 വിജയങ്ങൾ നേടിയെടുത്തു
17 മത്സരങ്ങൾ സമനിലയിലായി
11 ടെസ്റ്റുകളിലാണ് തോറ്റത്.
ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റുകളിൽ വിജയത്തിലേക്ക് നയിച്ച ക്യാപ്ടൻ.27 ടെസ്റ്റുകളിൽ വിജയിപ്പിച്ച ധോണിയെയാണ് വിരാട് മറികടന്നത്.
ഇന്ത്യയെ ഐ.സി.സി. റാങ്കിംഗിൽ ഒന്നാമതെത്തിച്ചു. ആസ്ട്രേലിയയിൽ അടക്കം നിരവധി പരമ്പര വിജയങ്ങൾ നേടി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയെടുത്ത നാലാമത്തെ നായകനാണ് വിരാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |