ലണ്ടൻ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് രാത്രി തുടക്കം. ക്വാർട്ടർ ആദ്യ പാദ പോരാട്ടങ്ങളിൽ ഇംഗ്ലീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി സ്പാനിഷ് കിരീട ജേതാക്കളായ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. മറ്റൊരു മത്സരത്തിൽ ബെൻഫിക്കയും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടും. രണ്ട് മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 12.30 മുതലാണ്. സിറ്റി സ്പോർട്ടിംഗിനെ പ്രീക്വാർട്ടറിൽ ഇരുപാദങ്ങളിലുമായി 5-0ത്തിന് വീഴ്ത്തിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ (2-1) മറികടന്നാണ് അത്‌ലറ്റിക്കോ അവസാന എട്ടിൽ എത്തിയത്. ബെൻഫിക്ക അയാക്സിനേയും (3-2) ലിവർപൂൾ (2-1) ഇന്റർ മിലാനേയുമാണ് പ്രീക്വാർട്ടറിൽ മറികടന്നത്.
ലക്നൗ 169/7
മുംബയ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പർ ജയിന്റ്സ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടി. ഒരുഘട്ടത്തിൽ 27/3 എന്ന നിലയിൽ തകർച്ചയിൽ ആയിരുന്നെങ്കിലും അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ കെ.എൽ രാഹുലും (50 പന്തിൽ 68), ദീപക്ക് ഹൂഡയും (33 പന്തിൽ 51) ചേർന്ന് ലക്നൗവിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിക്കുകയായിരുന്നു. ഹൈദരാബാദിനായി വാഷിംഗ്ടൺ സുന്ദറും റൊമാരിയോയും നടരാജനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒടുവിൽ റിപ്പോർട്ടു കിട്ടുമ്പോൾ ഹൈദരാബാദ് 7 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 51 റൺസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |