മുംബയ് : ആവേശം അവസാന പന്ത് വരെ നീണ്ട ഐ.പി.എൽ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത്ടൈറ്റൻസിന് 5 വിക്കറ്റിന്റെ നാടകീയ ജയം. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഗുജറാത്തിന് അവസാന ഓവറിൽ ജയിക്കാൻ 22 റൺസ് വേണമായിരുന്നു. മാർക്കോ ജാൻസൺ എറിഞ്ഞ ആ ഓവറിലെ ആദ്യ പന്തിൽ രാഹുൽ തെവാതിയ സിക്സും അടുത്ത പന്തിൽ സിംഗിളും എടുത്തു. തുടർന്നുള്ള നാല് ബാളിൽ 3 സിക്സടിച്ച് റഷീദ് ഖാൻ ഗുജറാത്തിന്റെ ജയമുറപ്പിക്കുകയായിരുന്നു (199/5). റഷിദ് ഖാൻ 11 പന്തിൽ 31 റൺസെടുത്തു. തെവാതിയ 21 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്നു. 38 പന്തിൽ 68 റൺസെടുത്ത വൃദ്ധിമാൻ സാഹയാണ് ഗുജറാത്ത് ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ഹൈദരാബാദിനായി ഉമ്രാൻ മാലിക്ക് 4 ഓവറിൽ 25 റൺസ് നൽകി 5 വിക്കറ്റ് വീഴ്ത്തി മാൻ ഒഫ് ദ മാച്ചായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓപ്പണർ അഭിഷേക് ശർമ്മ (65),എയ്ഡൻ മാർക്രം(56) എന്നിവരുടെ അർദ്ധസെഞ്ച്വറികളാണ് ഹൈദരാബാദിനെ മികച്ച സ്കോറിലെത്തിച്ചത്. 44 റൺസെടുക്കുന്നതിനിടെ ക്യാപ്ടൻ കേൻ വില്യംസണിനെയും (5)രാഹുൽ ത്രിപാതിയെയും (16) ഹൈദരാബാദിന് നഷ്ടമായിരുന്നു. മുഹമ്മദ് ഷമിയാണ് ഇരുവരെയും പുറത്താക്കിയത്. തുടർന്ന് ക്രീസിലൊരുമിച്ച അഭിഷേകും മാർക്രമും ചേർന്ന് 96 റൺസാണ് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.42 പന്തുകളിൽ ആറുഫോറും മൂന്ന് സിക്സും പായിച്ച അഭിഷേകിനെ 16-ാം ഓവറിൽ ബൗൾഡാക്കി അൽസാരി ജോസഫാണ് സഖ്യം പൊളിച്ചത്. തുടർന്ന് നിക്കോളാസ് പുരാൻ (3), മാർക്രം,വാഷിംഗ്ടൺ സുന്ദർ (3) എന്നിവരും പുറത്തായെങ്കിലും ആറുപന്തിൽ മൂന്ന് സിക്സും ഒരു ഫോറുമടക്കം 25 റൺസ് നേടിയ ശശാങ്ക് 195ലെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |