മഞ്ചേരി :പയ്യനാട് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മണിപ്പൂർ വെസ്റ്റ് ബംഗാൾ സെമിഫൈനൽ പോരാട്ടത്തിൽ മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബംഗാൾ പരാജയപ്പെടുത്തി. ഇതോടെ കേരളവുമായി ഫൈനലിൽ ഏറ്റുമുട്ടാനുള്ള ടിക്കറ്റ് ബംഗാളിന് സ്വന്തം. മെയ് രണ്ടിന് പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് സന്തോഷ് ട്രോഫി ഫൈനൽ മത്സരം. ബംഗാളിന് വേണ്ടി ഫർദിൻ അലി മൊല്ല,ദിലിപ്, സുജിത് സിംഗ് എന്നിവരാണ് ഗോൾ നേടിയത്. ആദ്യ റൗണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്ന മണിപ്പൂരിന് ബംഗാളുമായുള്ള സെമി മത്സരത്തിൽ കാര്യമായ മുന്നേറ്റങ്ങൾ നടത്താനായിരുന്നില്ല. ബംഗാളിന്റെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചിരുന്നത്. ആദ്യ മിനിട്ടുകളിൽ തന്നെ ബംഗാൾ ഗോൾ ലക്ഷ്യവും പൂർത്തീകരിച്ചു. ബംഗാൾ രണ്ട് ഗോളുകൾ നേടിയ ശേഷം സമ്മർദ്ദത്തിലായ മണിപ്പൂരിന് നിരവധി ഗോളവസരങ്ങളും പാഴായി.
രണ്ടാം പകുതി
രണ്ടാം പകുതിയുടെ ആരംഭത്തിൽ തന്നെ മണിപപൂരിന് അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. മണിപ്പൂരിന് ലഭിച്ച രണ്ട് കോർണർ അവസരങ്ങളും പാഴായി. 65ാം മിനിട്ടിൽ മണിപ്പൂരിന് മികച്ച ഗോളവസരം ലഭിച്ചതും പാഴായി. ബോക്സ് വരെ എത്തിയ പന്ത് കാലിലെടുക്കാൻ മുന്നേറ്റ താരം സോമിഷോൺ ഷിറാക് ഒാടിയെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. 74ാം മിനിട്ടിൽ ബംഗാൾ മണിപ്പൂരിനെതിരെ മൂന്നാം ഗോൾ ലക്ഷ്യം കണ്ടു.
വലത് വിംഗിൽ നിന്ന് ദിലിപ് ഒറോണെടുത്ത ലോംഗ് റേഞ്ചർ പോസ്റ്റിന്റെ ഇടത് ബാറിന് മുകളിൽ തട്ടി പോസ്റ്റിലേക്ക് വീഴുകയായിരുന്നു. 77ാം മിനിട്ടിൽ മണിപ്പൂർ പകരക്കാരെ ഇറക്കി വീണ്ടും പരീക്ഷണം നടത്തിയെങ്കിലും അവസരങ്ങൾ മുതലെടുക്കാനായില്ല. അധികമായി ലഭിച്ച നാല് മിനിട്ടിലും കാര്യമായ മുന്നേറ്റങ്ങളുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |