തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിൽ ബാഡ്‌മിന്റൺ മത്സരങ്ങൾ പൂർത്തിയായപ്പോൾ ആധിപത്യമുറപ്പിച്ച് എറണാകുളവും കോഴിക്കോടും. പുരുഷ വിഭാഗത്തിൽ എറണാകുളത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കോഴിക്കോട് ടീം ചാംമ്പ്യന്മാരായപ്പോൾ വനിതാ വിഭാഗത്തിൽ കോഴിക്കോടിനെ കീഴടക്കി എറണാകുളം സ്വർണം നേടി. നീരജ് റഹ്‌മാൻ, കെ.ഗോവിന്ദ്, നവനീത് രമേശ്, എസ്.സുൻജിത്, അരവിന്ദ് സുരേഷ്, അമൃത് ഭാസ്‌കർ, ഉദയ് പ്രകാശ് എന്നിവരാണ് കോഴിക്കോടിനു വേണ്ടി സ്വർണം നേടിയത്. വിജയ് കൃഷ്ണനാണ് കോഴിക്കോടിന്റെ പരിശീലകൻ. ദിയ അരുൺ, അർച്ചന വർഗ്ഗീസ്, റന്യ രാജൻ, മേരി അതുല്യ അനിൽ എന്നിവരടങ്ങിയ സംഘമാണ് എറണാകുളത്തിനു വേണ്ടി സ്വർണം നേടിയത്. എം.എസ്.സൂരജാണ് പരിശീലകൻ. പുരുഷ വിഭാഗത്തിൽ തിരുവനന്തപുരവും ആലപ്പുഴയും മൂന്നാം സ്ഥാനം പങ്കിട്ടു. വനിതാ വിഭാഗത്തിൽ തിരുവനന്തപുരവും പാലക്കാടുമാണ് മൂന്നാം സ്ഥാനത്ത്. പുരുഷ വിഭാഗം ഫൈനലിൽ 3 സിംഗിൾസും രണ്ടു ഡബിൾസ് മത്സരങ്ങളുമാണ് നടന്നത്. ആദ്യം നടന്ന 2 സിംഗിൾസും തുടർന്നുള്ള ഒരു ഡബിൾസ് മത്സരവും വിജയിച്ച് 3-0 എന്ന മാർജിനിൽ കോഴിക്കോട് ആധികാരികമായ വിജയം നേടി. വനിത വിഭാഗം ഫൈനലിൽ 2 സിംഗിൾസ്, ഒരു ഡബിൾസ് എന്നിങ്ങനെയാണ് മത്സരം നടന്നത്. ആദ്യ സിംഗിൾസും ശേഷം ഡബിൾസും വിജയിച്ച് 2-0 എന്ന മാർജിനിൽ എറണാകുളം ചാംമ്പ്യന്മാരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |