ക്വാർട്ടർ ഫൈനലിൽ നൊവാക്ക് ജോക്കോവിച്ചും റാഫേൽ നദാലും ഏറ്റുമുട്ടുന്നു
പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റിന്റെ പുരുഷ സിംഗിൾസിൽ ആരാധകരെ കൊതിപ്പിക്കുന്ന പോരാട്ടത്തിന് ക്വാർട്ടർ ഫൈനലിൽത്തന്നെ അരങ്ങൊരുങ്ങി. ഫ്രഞ്ച് ഓപ്പണിലെ മുടിചൂടാമന്നനായ റാഫേൽ നദാലും ഏറ്റവും കൂടുതൽ ഗ്രാൻസ്ളാം കിരീടനേട്ടങ്ങളുടെ റെക്കാഡിന് ഉടമയായ നൊവാക് ജോക്കോവിച്ചും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ ഇന്ന് രാത്രി ഇന്ത്യൻ സമയം12.15നാണ് തുടങ്ങുന്നത്.
പ്രീ ക്വാർട്ടറിൽ അർജന്റീന താരം ഡീഗോ ഷ്വാർട്സ്മാനെ തോൽപിച്ചാണ് നിലവിലെ ചാമ്പ്യനായ ജോക്കോവിച്ച് അവസാന എട്ടിലേക്ക് എത്തിയത്. സ്കോർ: 6–1, 6–3, 6–3. നദാൽ കനേഡിയൻ താരം ഫെലിക്സ് ഓഷെ അലിയാസിമെയെ പ്രീ ക്വാർട്ടറിൽ 3-6 6-3 6-2 3-6 6-3ന് മറികടന്നു. 2017 ഫ്രഞ്ച് ഓപ്പണിൽ ജോക്കോവിച്ചിനെ വെള്ളം കുടിപ്പിച്ച ഷ്വാർട്സ്മാന് ഇക്കുറി പിടിച്ചുനിൽക്കാൻ പോലുമായില്ല. എന്നാൽ നദാലിനെ വിറപ്പിച്ച ശേഷമാണ് അലിയാസിമെ കീഴടങ്ങിയത്.
കഴിഞ്ഞ വർഷം നദാലും നൊവാക്കും ഫ്രഞ്ച് ഓപ്പണിന്റെ സെമിയിൽ ഏറ്റുമുട്ടിയിരുന്നു. 3-6, 6-3, 7-6, 6-2 എന്ന സ്കോറിന് ഈ മത്സരത്തിൽ വിജയിച്ചത് നൊവാക്കാണ്. തുടർന്ന് കിരീടവും നൊവാക്ക് സ്വന്തമാക്കി.
2006ലാണ് ഇരുവരും ആദ്യമായി ക്വാർട്ടറിൽ ഏറ്റുമുട്ടുന്നത്. അന്ന് വിജയം നദാലിനായിരുന്നു. 2015ൽ ക്വാർട്ടറിൽ ഏറ്റുമുട്ടിയപ്പോഴും വിജയിച്ചത് നദാൽ.
9-2
ഫ്രഞ്ച്ഓപ്പണിൽ 11 തവണയാണ് നദാലും ജോക്കോവിച്ചും ഏറ്റുമുട്ടിയത്. ഇതിൽ ഒൻപത് തവണയും വിജയം നദാലിനായിരുന്നു. മൂന്ന് തവണ ഫൈനലിലും മൂന്ന് തവണ സെമിയിലും നദാൽ നൊവാക്കിനെതിരെ വിജയം നേടി.
സാനിയ സഖ്യം പുറത്ത്
മിക്സ്ഡ് ഡബിൾസിൽ ഇന്ത്യൻ താരം സാനിയ മിർസയും ക്രൊയേഷ്യൻ താരം ഇവാൻ ഡോഡിഗും ബ്രസീലിയൻ താരങ്ങളായ ബ്രൂണോ സോറസ്, ഹദാദ് മെയ എന്നിവരോടു തോറ്റു പുറത്തായി. സ്കോർ : 6–4,6–3.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |