യുവേഫ നേഷൻസ് ലീഗിൽ ഇംഗ്ലണ്ട്, ജർമനി, ഇറ്റലി, ബെൽജിയം,ഹോളണ്ട്,പോളണ്ട് ടീമുകൾക്ക് സമനില ലണ്ടൻ: കഴിഞ്ഞ രാത്രി നടന്ന യുവേഫ നേഷൻസ് ലീഗ് ഫുട്ബാൾ മത്സരങ്ങളിൽ കരുത്തരായ ഇംഗ്ലണ്ട്, ജർമനി, ഇറ്റലി, ബെൽജിയം, ഹോളണ്ട്,പോളണ്ട് ടീമുകൾ സമനിലയിൽ കുരുങ്ങി. യൂറോകപ്പ് ജേതാക്കളായ ഇറ്റലിയെ ഇംഗ്ലണ്ട് ഗോൾരഹിത സമനിലയിൽ പിടിച്ചപ്പോൾ വെയ്ൽസ്-ബെൽജിയം മത്സരവും ജർമനി-ഹംഗറി മത്സരവും 1-1നാണ് സമനിലയിലായത്. ഹോളണ്ടും പോളണ്ടും രണ്ടു ഗോളുകൾ വീതമടിച്ചു പിരിഞ്ഞു.
ലീഗ് എ ഗ്രൂപ്പ് മൂന്നിലെ പോരാട്ടത്തിൽ ഇംഗ്ലണ്ടും ഇറ്റലിയും പ്രതിരോധത്തിലാണ് കൂടുതൽ ശ്രദ്ധിച്ചത്. കഴിഞ്ഞ യൂറോകപ്പ് ഫൈനലിൽ ഇരുവരും തമ്മിലാണ് ഏറ്റുമുട്ടിയിരുന്നത്. ഇംഗ്ലണ്ടിന് വ്യക്തമായ മേൽക്കൈ ഉണ്ടായിരുന്നിട്ടും ഗോൾ മാത്രം അകന്നുനിന്നു. ഈ സമനിലയോടെ നേഷൻസ് ലീഗിൽ ഇംഗ്ലണ്ടിന്റെ സ്ഥിതി പരുങ്ങലിലായി. മൂന്ന് മത്സരങ്ങളിൽ ഇതുവരെ വിജയം നേടാൻ ഇംഗ്ളണ്ടിന് കഴിഞ്ഞിട്ടില്ല. രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങുകയും ഒരു മത്സരത്തിൽ പരാജയപ്പെടുകയും ചെയ്ത ഇംഗ്ളണ്ട് ഗ്രൂപ്പിൽ അവസാനസ്ഥാനക്കാരാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് പോയിന്റ് മാത്രമാണ് ടീമിനുള്ളത്. സമനില വഴങ്ങിയിട്ടും ഇറ്റലി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റാണ് ടീമിനുള്ളത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഹംഗറിയ്ക്കായി ആറാം മിനിട്ടിൽ സോൾട്ട് നാഗിയും ജർമനിയ്ക്കായി ഒൻപതാം മിനിട്ടിൽ ജോനാസ് ഹോഫ്‌മാനും സ്‌കോർ ചെയ്തു. ഈ സമനിലയോടെ ഹംഗറി ഗ്രൂപ്പിൽ രണ്ടാമതെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റാണ്ഹംഗറിക്കുള്ളത്. ജർമനിയുടെ തുടർച്ചയായ മൂന്നാം സമനിലയാണിത്.
ലീഗ് എ യിലെ ഗ്രൂപ്പ് നാലിൽ നടന്ന പോരാട്ടത്തിൽ കരുത്തരായ ബെൽജിയത്തെ വെയ്ൽസ് സമനിലയിൽ തളയ്ക്കുകയായിരുന്നു. ബെൽജിയത്തിനായി 51-ാം മിനിട്ടിൽ യൂറി ടിയെൽമാൻസും വെയ്ൽസിനായി 86-ാം മിനിട്ടിൽ ബ്രണ്ണൻ ജോൺസണുമാണ് വലകുലുക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ 18-ാം മിനിട്ടിൽ മാറ്റി ക്യാഷ്, 49-ാം മിനിട്ടിൽ പിയോട്ടർ സിയെലിൻസ്‌കി എന്നിവരുടെ ഗോളുകൾക്ക് ലീഡ് ചെയ്ത പോളണ്ടിനെ 51-ാം മിനിട്ടിൽ ഡാവി ക്ലാസൺ, 54-ാം മിനിട്ടിൽ ഡെൻസൽ ഡംഫ്രൈസ് എന്നിവർ നേടിയ ഗോളുകൾക്കാണ് ഹോളണ്ട് സമനിലയിൽ പിടിച്ചത്. ഗ്രൂപ്പിൽ ഹോളണ്ടാണ് ഒന്നാമത്. ബെൽജിയം രണ്ടാമതും പോളണ്ട് മൂന്നാമതും വെയ്ൽസ് നാലാമതുമാണ്.
മത്സരഫലങ്ങൾ
ഇംഗ്ളണ്ട് 0-ഇറ്റലി 0
ജർമ്മനി 1 - ഹംഗറി 1
ബെൽജിയം 1-വെയ്ൽസ്1
ഹോളണ്ട് 2- പോളണ്ട് 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |